Published:25 January 2023
തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച പാറശാല ഷാരോൺ വധക്കേസിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും. മറ്റോരാളുമായി വിവാഹം കഴിക്കുന്നതിനായി കാമുകനായ ഷാരോണിന് ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ കുറ്റപത്രം.
ഒന്നാം പ്രതി ഗ്രീഷ്മയെ അറസ്റ്റ് ചെയ്ത് 85-മത്തെ ദിവസമാണ് കുറ്റപത്രം സമർപ്പിക്കുന്നത്. ജില്ലാ ക്രൈം ബ്രാഞ്ചിന്റെ ചുമതലയുള്ള ഡിവൈഎസ്പി റാസിത്താണ് കുറ്റപത്രം നൽകുന്നത്. 2022 ഒക്ടോബർ 14നാണ് തമിഴ്നാട് പളുകലിലുള്ള വീട്ടിൽ വച്ച് ഗ്രീഷ്മ , ഷാരോണിന് കഷായത്തിൽ വിഷം കലക്കി നൽകുന്നത്.
ആദ്യം സാധാരണ മരണമാണെന്ന് കരുതിയിരുന്നതെങ്കിലും പിന്നീട് പ്രതൃക സംഘം നടത്തിയ അന്വേഷണത്തിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. തുടർന്ന് അതേമാസം 25ന് ഷാരോൺ മരിക്കുകയും ചെയ്തു. 10 മാസത്തെ ആസുത്രണത്തിന് ശേഷമായിരുന്നു കൊലപാതകമെന്നും കുറ്റപത്രത്തിൽ പറയുന്നു.
കൊലപാതകം നടത്തിയത് മകളാണെന്ന് മനസിലാക്കിയ അമ്മ സിന്ധുവും അമ്മാവൻ നിർമ്മൽ കുമാരൻ നായരും ചേർന്ന് തെളിവുകൾ നശിപ്പിച്ചെന്ന് പൊലിസ് കുറ്റപത്രത്തിലുണ്ട്. കൊലപാതകം തെളിവു നശിപ്പിക്കൽ എന്നിവയാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇതിനുപുറമേ വശീകരിച്ചുള്ള തട്ടികൊണ്ടുപോകലും ചുമത്തിയിട്ടുണ്ട്.