
പട്ന: പലതും മോഷണം പോയതായി കേട്ടിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ഒരു റെയിൽവേ ലൈൻ മോഷണം പോയതായി കേൾക്കുന്നത്. സംഭവം നടന്നത് ബിഹാറിലെ സമസ്തിപൂരിലാണ്. ഏകദേശം 2 കിലോമീറ്റർ നീളം വരുന്ന റെയിൽവേ ലൈനാണ് മോഷണം പോയത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് ആർപിഎഫ് ജീവനക്കാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
ജീവനക്കാരുടെ അറിവോടെയാണ് മോഷണം നടന്നതെന്നാണ് റെയിൽവേ അധികൃതരുടെ നിഗമനം. എന്നാൽ അജ്ഞാതനായ കള്ളനാണ് ഇതിനു പിന്നിലെന്നാണ് ജീവനക്കാരുടെ വാദം. റെയിൽവേയുടെ ഉടമസ്ഥതയുലുള്ള സാധനങ്ങൾ മോഷണം പോവുന്നത് പതിവാണെങ്കിലും 2 കിലോമീറ്ററോളം നീളം വരുന്ന റെയിൽവേ ട്രാക്ക് മോഷണം പോവുന്നത് ഇതാദ്യമാണ്.
ഇവിടെ ലോഹത്ത് പഞ്ചസാര മിൽ എന്ന സ്ഥാപനം കുറച്ചുകാലമായി അടഞ്ഞുകിടക്കുകയായിരുന്നു. മിൽ അടച്ചുപൂട്ടിയതോടെ ഈ റെയിൽപാതയും അടച്ചു. മില്ലിലുള്ള സാധനങ്ങൾ ആക്രിവിലയ്ക്ക് ലേലത്തിന് വെക്കാനായിരുന്നു തീരുമാനം. ഇതിലുൾപ്പെട്ടതാണ് കാണാതെ പോയ ഒരു റെയിൽവേ ലൈനും. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.