Published:17 December 2021
പനാജി: കൊവിഡ് കാലത്തെ വലിയ തിരിച്ചടിയില്‍ നിന്ന് പതിയെ കരകയറുകയാണ് ഗോവയിലെ ടൂറിസം മേഖല. ന്യൂ ഇയറും ക്രിസ്മസുമെല്ലാം മുന്നില്‍ കണ്ടുള്ള തയാറെടുപ്പുകള്‍ സംസ്ഥാനത്ത് കാണാം. എന്നാല്‍ ഒമിക്രോണ്‍ വ്യാപനം വീണ്ടും സ്ഥിതി മോശമാക്കുമോ എന്ന ആശങ്ക ഈ മേഖലയുമായി ബന്ധപ്പെട്ട് കഴിയുന്നവര്‍ക്കുണ്ട്.
വെറും പതിനഞ്ച് ലക്ഷം ജനങ്ങള്‍ മാത്രമുള്ള ഒരു കൊച്ച് സംസ്ഥാനമാണ് ഗോവ. പക്ഷെ ഈ നാടുകാണാന്‍ വര്‍ഷം എത്തിയിരുന്നത് 80 ലക്ഷത്തിലേറെ പേരെന്നാണ് കണക്ക്. അത് അല്പം പഴയ കണക്കാണ്, കൊവിഡിന് മുന്‍പ് ഉള്ളത്. ആ പഴയ പ്രതാപത്തിലേക്ക് പതിയെ മടങ്ങുകയാണ് ഗോവ ഇപ്പോള്‍. ഡിസംബറെത്തിയതോടെ സഞ്ചാരികള്‍ ഗോവയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. ഈ മാസവും അടുത്തമാസവും ഗോവയില്‍ സീസണാണ്. ഇപ്പോഴുള്ള സഞ്ചാരികളില്‍ ഭൂരിഭാഗവും സ്വദേശികള്‍ ആണ്. ടൂറിസ്റ്റം പ്രധാന വരുമാനമാര്‍ഗമായ സംസ്ഥാനത്തിന് കൊവിഡ് ഏൽപ്പിച്ചത് അതിതീവ്ര ആഘാതമായിരുന്നു. സഞ്ചാരികളൊന്നുമില്ലാത്ത ലോക്ഡൗണ്‍ കാലം. കൊവിഡ് ഭീതിയില്‍ ജനങ്ങള്‍ യാത്രകള്‍ക്ക് മടിച്ചതോടെ തിരിച്ച് വരവും പതിയെയായി.
അന്താരാഷ്ട്ര ചലച്ചിത്ര മേളയാണ് യഥാര്‍ഥത്തില്‍ ഗോവയുടെ ടൂറിസം മേഖലയില്‍ സമീപകാലത്തുണ്ടാക്കിയ വലിയ ഓളം. പക്ഷെ ഒമിക്രോണ്‍ പിന്നാലെയെത്തിയത് കാര്യങ്ങള്‍ കുറച്ച് പരുങ്ങലിലാക്കി. വാക്സിനേഷന്റെ കാര്യത്തില്‍ 100 ശതമാനം ലക്ഷ്യം വച്ച് കുതിക്കുകയാണ് സംസ്ഥാനം. പക്ഷേ മാസ്കടക്കം പ്രോട്ടോകോളുകളൊന്നും സംസ്ഥാനത്ത് കര്‍ശനമായി നടപ്പാക്കുന്നുമില്ല.