Published:12 May 2022
കൊച്ചി: രാജ്യത്തെ ചെറുകിട വ്യാപാരികളെയും, സംരംഭങ്ങളെയും ഒരു കുടക്കീഴിൽ ഒരുക്കുകയെന്ന ലക്ഷ്യത്തോടെ സർക്കാർ തയാറാക്കുന്ന ഓപ്പൺ നെറ്റ്വർക്ക് ഫോർ ഡിജിറ്റൽ കൊമോഴ്സിലേക്ക് (ഒഎൻഡിസി) വൻകിടക്കാരും എത്തിയേക്കും. ചെറുകിട സംരംഭങ്ങളെ വൻകിടക്കാരുടെ ചൂഷണത്തിനൽ നിന്നു സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയിൽ ചേരാൻ ഫ്ളിപ്കാർട്ടും, റിലയൻസ് റീട്ടെയ്ലും, ആമസോണും ചർച്ചകർ ആരംഭിച്ചതായാണ് അടുത്തവൃത്തങ്ങൾ നൽകുന്ന സൂചന.
വിദേശ കുത്തക കമ്പനികളുടെ ഉടമസ്ഥതയിൽ രാജ്യത്ത് വേരൂന്നിയിരിക്കുന്ന ഇ-കൊമേഴ്സ് സ്ഥാപനങ്ങളുടെ വിപണികളിലെ അപ്രമാധിത്വം ഇല്ലാതാക്കുകയാണ് സർക്കാർ ലക്ഷ്യം. നവോത്ഥാന ഘട്ടത്തിലുള്ള ഒഎൻഡിസി യാഥാർഥ്യമാകുന്നതോടെ ഈ ലക്ഷ്യം സാധ്യമാകുമെന്നാണ് വിലയിരുത്തൽ. ഫ്ളിപ്കാർട്ടിന്റെ ലോജിസ്റ്റിക്സ് വിഭാഗമായ ഇ-കാർട്ടും, റീട്ടെയ്ൽ പിന്തുണയുള്ള ഡുൻസോയും ഇതിനകം ലോജിസ്റ്റിക് സേവനങ്ങൾക്കായി ഒഎൻഡിസിയുമായി സംയോജിപ്പിച്ചിട്ടുണ്ട്. ഫ്ളിപ്കാർട്ടും, വാൾമാർട്ടും ചേർന്നു നേതൃത്വം നൽകുന്ന ഫോൺപേയും നെറ്റ്വർക്കിൽ ചേരുകയും സംയോജനത്തിന്റെ വിപുലമായ ഘട്ടങ്ങളിലാണെന്നും അടുത്തവൃത്തങ്ങൾ പറയുന്നു.
വൻകിടക്കാരുടെ കടന്നുകയറ്റം പദ്ധതിയുടെ ലക്ഷ്യങ്ങൾ തകർക്കുമെന്ന തരത്തിലുള്ള വാദങ്ങളും ഉയർന്നു തുടങ്ങിയിട്ടുണ്ട്. പേടിഎമ്മും, ഫോൺപേയും തങ്ങളുടെ പ്ലാറ്റ്ഫോം വഴി ഒഎൻഡിസിലേക്ക് ലോഗിൻ ചെയ്യാൻ ഉപയോക്താക്കളെ അനുവദിച്ചേക്കുമെന്നും സൂചനകളുണ്ട്. ഉപയോക്താക്കൾക്കു എല്ലാ വാങ്ങൽ സാധ്യതകളും ഒഎൻഡിസി നൽകുമെന്നും അതുകൊണ്ട് നിലവിലുള്ള പ്ലാറ്റ്ഫോമുകൾക്കും ഒഎൻഡിസിയിൽ ഭാഗമാകാൻ ഒരു പ്രോത്സാഹനമുണ്ടാകുമെന്നും ഒഎൻഡിസി സിഇഒ തമ്പി കോശി പറഞ്ഞു.
ഓഗസ്റ്റോടെ ഏകദേശം 100 നഗരങ്ങളിൽ ഒഎൻഡിസി സേവനം ലഭ്യമാകുമെന്നാണ് വിലയിരുത്തൽ. ബംഗളൂരു, ന്യൂഡൽഹി, കോയമ്പത്തൂർ, ഭോപ്പാൽ, ഷില്ലോങ് എന്നീ അഞ്ച് നഗരങ്ങളിലാകും ആദ്യഘട്ടത്തിൽ പദ്ധതി തുടങ്ങുക. ഡിജിറ്റൽ പേയ്മെന്റുകളിൽ ഏകീകൃത പേയ്മെന്റ് ഇന്റർഫേസ് (യുപിഐ) നടപ്പാക്കിയതിനു സമാനമായ സ്വാധീനം ഒഎൻഡിസി വരുന്നതോടെ ഇ-കൊമേഴ്സ് മേഖലയിൽ ഉണ്ടാകും. ആരുടേയും ബാഹ്യ ഇടപെടലുകൾ ഇല്ലാതെ തന്നെ ഉപയോക്താക്കൾക്ക് ഉത്പന്നങ്ങൾ കണ്ടെത്തൽ, ഓർഡർ ചെയ്യൽ, നിർവഹണം, പൂർത്തീകരണം എന്നിവ ഓപ്പൺ പ്രോട്ടോക്കോൾ പ്രാപ്തമാക്കുമെന്ന് ഒഎൻഡിസി പുറത്തിറക്കിയ സ്ട്രാറ്റജി പേപ്പർ പറയുന്നു. ഒരൊറ്റ കുടക്കീഴിൽ അണിനിരക്കുന്നതുകൊണ്ട് ചെറുകിട സംരംഭകർക്ക് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ലഭിക്കുകയും ചെയ്യും.