Published:22 May 2022
tകൊച്ചി: വിലക്കയറ്റത്തിൽ വലയുന്ന കേരളത്തിനു തിരിച്ചടിയായി അരി വിലവർധന. ആന്ധ്ര, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നു വരുന്ന ജയ, സുരേഖ അരിയ്ക്കാണ് വില വർധിച്ചിരിക്കുന്നത്. കേരള മാർക്കറ്റുകളിലേക്ക് ഏറ്റവും കൂടുതൽ അരി എത്തുന്നത് ആന്ധ്രയിൽ നിന്നാണ്. ആന്ധ്രയിൽ നെല്ലിന്റെ സ്റ്റോക്ക് തീർന്നതും വൈദ്യുതി ക്ഷാമവുമാണ് വില ഉയരാൻ കാരണം. പുതിയ വിള നെല്ല് മാർക്കറ്റിലേക്കു വരുന്നതേയുള്ളൂ. സർക്കാർ ലെവി നെല്ലു പിടിക്കുന്നതും മാർക്കറ്റിൽ സ്റ്റോക്ക് കുറയാൻ കാരണമായി. ജയ അരിക്ക് മൊത്ത വിലക്കടകളിൽ കിലോഗ്രാമിനു 33–34 ആയിരുന്നത് 38.50 രൂപ വരെയായി. സുരേഖയ്ക്ക് 38 രൂപയായിരുന്നത് 39.50 രൂപയിലെത്തി. പുതിയ നെല്ല് മാർക്കറ്റിൽ എത്തിത്തുടങ്ങിയതിനാൽ ഒന്നോ രണ്ടോ ആഴ്ചയ്ക്കകം ജയ അരിയുടെ വില കുറയാനിടയുണ്ട്. എന്നാൽ സുരേഖ കൃഷി കുറവായതിനാൽ വില കുറയാൻ സാധ്യതയില്ല.
കർണാടകയിൽ നിന്നു വരുന്ന മട്ട അരിക്ക് 45–46 രൂപയായിരുന്നു മൊത്തവില. ഇത് ഒരു രൂപ കുറഞ്ഞു. കർണാടകയിൽ നെല്ലു വില കുറഞ്ഞതാണ് കാരണം. തമിഴ്നാട്ടിൽ നിന്നുള്ള പച്ചരിക്കും പഞ്ചാബ്, ഹിമാചൽപ്രദേശ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള ബിരിയാണി അരിക്കും വിലക്കയറ്റമുണ്ട്. ഒരു മാസത്തിനിടയിൽ കിലോഗ്രാമിന് 10 രൂപ വരെ വർധിച്ചു. ആന്ധ്രയിൽ രൂക്ഷമായ പവർകട്ടിൽ വലയുകയാണ് അരിമില്ലുകൾ. ആഴ്ചയിൽ 3 ദിവസം 5 മണിക്കൂർ വീതമാണ് ഇവിടെ വ്യവസായങ്ങൾക്കു വൈദ്യുതി ലഭിക്കുന്നത്. മില്ലുകളുടെ പ്രവർത്തനം പൂർണതോതിൽ നടത്താനാവാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.