Published:30 November 2022
തിരുവനന്തപുരം: അമ്മയേയും കുഞ്ഞിനേയും കടലിൽ തള്ളിയിട്ട് കൊന്ന കേസിൽ കസ്റ്റഡിയിലെടുത്ത പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. മരിച്ച വിദ്യയുടെ പങ്കാളിയായിരുന്ന മാഹീൻ കണ്ണിനെതിരെ കൊലക്കുറ്റവും മാഹീന്റെ ഭാര്യ റുഖിയയ്ക്കെതിരെ ഗൂഢാലോചനാ കുറ്റവുമാണ് ചുമത്തുക. രണ്ടുപേരെയും കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ട്.
2011 ഓഗസ്റ്റ് 19നും 23നുമായി കുളച്ചലിൽ നിന്ന് കിട്ടിയ വിദ്യയുടെയും ഗൗരിയുടെയും മൃതദേഹങ്ങൾ തമിഴ്നാട് പൊലീസ് സംസ്കരിച്ചിരുന്നു. കന്യാകുമാരി ജില്ലയിലെ പുതുക്കട സ്റ്റേഷനിൽ നിന്ന് അന്വേഷണ സംഘം കേസ് രേഖകൾ ശേഖരിച്ചിട്ടുണ്ട്.
പുറത്തു വരുന്ന വിവരങ്ങൾ അനുസരിച്ച് പൂവാറിൽ നിന്ന് ദിവ്യയെയും, ഗൗരിയെയും ആളില്ലാതുറയിൽ എത്തിച്ച് ദിവ്യയേയും മകളേയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ ശേഷം ദിവ്യയുടെ ഫോൺ കടലിൽ ഉപേക്ഷിക്കുകയായിരുന്നു. അന്വേഷണത്തിന്റെ തുടക്കം മുതൽ തെളിവുകളെല്ലാം മാഹിന്‍ എതിരായിരുന്നു. 2011 ലാണ് ഇരുവരേയും കാണാതാവുന്നത്. എന്നാൽ പൊലീസിന്റെ അനാസ്ഥ കേസ്നെ ഏറെ വഴിതെറ്റിച്ചു.
ഒരു മിസ്സിംഗ് കേസ് വരുമ്പോൾ ചെയ്യേണ്ട പ്രാഥമിക ഉത്തരവാദിത്തം പോലും പൊലീസ് കാണിച്ചില്ല. ഫോൺ രേഖകളടക്കം തെളിവുകളൊന്നും പരിശോധിച്ചുമില്ല. സുഹൃത്തിന്റെ ഫോൺ രേഖകളടക്കം തെളിവുകളൊന്നും പരിശോധിച്ചതുമില്ല. സുഹൃത്തിന്റെ വീട്ടിൽ വിദ്യയെയും കുഞ്ഞിനെയും ആക്കിയെന്ന മാഹിൻകണ്ണിന്റെ ഒറ്റ വാക്ക് വിശ്വാസത്തിലെടുത്ത പൊലീസ് കേസ് കെട്ടി പൂട്ടുകയായിരുന്നു.
2019 ലെ ഐഎസ് റിക്രൂട്ടിംഗിനെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് വർഷങ്ങളായി മാറനല്ലൂർ പൊലീസ് ഉഴപ്പിക്കളഞ്ഞ ഈ കേസിലെ നിർണ്ണായക വിവരങ്ങൾ വീണ്ടും പുറത്തുവരുന്നത്. മാഹിൻകണ്ണിനെ ചോദ്യം ചെയ്തു. പക്ഷേ വിദ്യയും കുഞ്ഞും എവിടെയാണെന്ന് മാത്രം മാഹിന്‍കണ്ണ് പറഞ്ഞില്ല. ഒന്നിന് പുറകെ ഒന്നായി വാര്‍ത്തകളിലൂടെ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു. അന്വേഷണ സംഘം രൂപീകരിച്ച് ഒരു മാസത്തിനുള്ളിൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് കേസ് കൊലപാതകമെന്ന് തെളിഞ്ഞു.