Published:06 December 2022
ന്യൂയോർക്ക് : കൊവിഡ് 19 നു സാർസ്കൊവ് 2 വൈറസ് മനുഷ്യ നിർമിതമെന്നു വുഹാൻ ലാബുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന യുഎസ് ഗവേഷകൻ ആൻഡ്രു ഹഫ്. സാർസ് കൊവ് 2 വൈറസിനെ വുഹാൻ ലാബിൽ സൃഷ്ടിച്ചതാണ്. അവിടെ നിന്ന് അതു ചോരുകയായിരുന്നു.
വേൾഡ് ട്രെയ്ഡ് സെന്റർ ആക്രമണത്തിന് ശേഷം യുഎസ് ഇന്റലിജൻസിന് സംഭവിച്ച ഏറ്റവും വലിയ വീഴ്ചയാണിതെന്നും ആൻഡ്രു കുറ്റപ്പെടുത്തി. ' ദ ട്രൂത്ത് എബൗട്ട് വുഹാൻ " എന്ന തന്റെ പുതിയ പുസ്തകത്തിലാണ് വെളിപ്പെടുത്തൽ. ചൈനയിൽ കൊറോണ വൈറസ് പഠനങ്ങൾക്ക് യുഎസ് ധനസഹായം നൽകിയതിന്റെ ഫലം കൂടിയാണു മഹാമാരിയെന്നും ആൻഡ്രു. ലാബിൽ നിന്ന് പുറന്തള്ളിയ മാലിന്യത്തിലൂടെയോ വൈറസ് ബാധിക്കപ്പെട്ട ലാബ് ജീവനക്കാരിലൂടെയോ ആയിരിക്കണം കൊറോണ വൈറസ് പുറത്തെത്തിയത്.
2014 - 2016 കാലയളവിൽ ആൻഡ്രൂ ജോലി ചെയ്തിരുന്ന ന്യൂയോർക്കിലെ സ്ഥാപനം വുഹാൻ ലാബുമായി സഹകരിച്ച് വവ്വാലുകളിലെ വിവിധ കൊറോണ വൈറസുകളെ പറ്റി പഠനം നടത്തിയിരുന്നു. യുഎസിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്സ് ഒഫ് ഹെൽത്തിന്റെ സാമ്പത്തിക പിന്തുണയോടെയായിരുന്നു ഗവേഷണം. വവ്വാലുകളിലെ കൊറോണ വൈറസുകളെ മറ്റ് സ്പീഷീസുകളെ ആക്രമിക്കുന്ന തരത്തിൽ മികച്ച രീതിയിൽ ജനിതക എൻജിനിയറിങ്ങിനു വിധേയമാക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കാനും ഈ സ്ഥാപനം വർഷങ്ങളോളം സഹായം നൽകിയെന്ന് ആൻഡ്രൂ പറയുന്നു.