
ന്യൂഡൽഹി: മധ്യപ്രദേശിലെ മുഴുവൻ മണ്ഡലങ്ങളിലും ഛത്തിസ്ഗഡിലെ 70 സീറ്റുകളിലും ഇന്നു പോളിങ്. മധ്യപ്രദേശിൽ 230 മണ്ഡലങ്ങളാണുള്ളത്. ഇവിടെ ഒറ്റഘട്ടമായാണു വോട്ടെടുപ്പ്. 90 മണ്ഡലങ്ങളുണ്ട് ഛത്തിസ്ഗഡിൽ. ഇവിടത്തെ 20 മണ്ഡലങ്ങളിൽ ആദ്യഘട്ടമായി കഴിഞ്ഞ ഏഴിന് വോട്ടെടുപ്പ് നടന്നു. അവശേഷിക്കുന്ന 70 മണ്ഡലങ്ങളിലാണ് ഇന്നു പോളിങ്. ഡിസംബർ മൂന്നിനാണു വോട്ടെണ്ണൽ.
ബിജെപിയും കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന സംസ്ഥാനങ്ങളായതിനാൽ ഇരുകക്ഷികൾക്കും നിർണായകമാണ് മധ്യഭാരതത്തിലെ തെരഞ്ഞെടുപ്പ്. ചെറിയൊരിടവേളയൊഴിച്ചാൽ രണ്ടു പതിറ്റാണ്ടായി ബിജെപി ഭരിക്കുന്ന മധ്യപ്രദേശിൽ ഭരണവിരുദ്ധ വികാരമാണു പാർട്ടി നേരിടുന്ന പ്രധാന വെല്ലുവിളി. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ കേന്ദ്ര നേതൃത്വം അവഗണിക്കുന്നെന്ന വിമർശനവും നേരിടുന്നുണ്ട് ബിജെപി. കർണാടകയിലേതിനു സമാനമായി നിരവധി സൗജന്യ- ക്ഷേമ പദ്ധതികളാണു കോൺഗ്രസിന്‍റെ തുറുപ്പ്.
ബിജെപിയുടെ നാലാമൂഴത്തെ തടഞ്ഞ് 2018ൽ കോൺഗ്രസ് അധികാരത്തിലെത്തിയ ഛത്തിസ്ഗഡിൽ ഭരണത്തുടർച്ച ലഭിക്കുമെന്ന് എഐസിസി നേതൃത്വം പ്രതീക്ഷിക്കുന്നു. വിവിധ സർവെകളും ഭൂപേഷ് ബഘേൽ സർക്കാരിന് ഭരണത്തുടർച്ച പ്രവചിക്കുന്നുണ്ട്. എന്നാൽ, മഹാദേവ് ഓൺലൈൻ വാതുവയ്പ്പ് ആപ്പ് അഴിമതിയിൽ ബഘേലിനെതിരേ ആരോപണമുയർന്നത് അവസാന ദിവസങ്ങളിൽ കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയിരുന്നു.
ആകെ 5.6 കോടി വോട്ടർമാരാണ് മധ്യപ്രദേശിൽ വിധിയെഴുതുന്നത്. ഇതിൽ 2.72 കോടി സ്ത്രീ വോട്ടർമാരാണ്. ഛത്തിസ്ഗഡിൽ 1.6 കോടി വോട്ടർമാരാണ് ഇന്നു വിധിയെഴുതുന്നത്. ഇതിൽ 81.7 ലക്ഷം സ്ത്രീകൾ.