ബൈക്കിൽ കാലെടുത്തുവച്ചതിന്‍റെ പേരിൽ വിദ്യാർഥികളെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ

ഇന്നലെ രാവിലെ 11.30 ന് കുന്നന്താനം ബി എസ് എൻ എൽ ഓഫീസിനു മുന്നിലാണ് സംഭവം
ബൈക്കിൽ കാലെടുത്തുവച്ചതിന്‍റെ പേരിൽ വിദ്യാർഥികളെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ

പത്തനംതിട്ട : ബൈക്കിന്‍റെ ഫുട്ട് റെസ്റ്റിൽ കാൽ ചവുട്ടി നിന്നത് ചോദ്യം ചെയ്യുകയും തുടർന്ന് പ്ലസ് ടു വിദ്യാർഥികളെ കത്തികൊണ്ട്കുത്തി പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു. കീഴ്‌വായ്‌പ്പൂർ കുന്നന്താനം വള്ളമല കാലായിൽ അഭിലാഷ് കുമാർ (39)ആണ് കീഴ്‌വായ്‌പ്പൂർ പൊലീസിന്‍റെ പിടിയിലായത്. ഇയാൾ കുന്നന്താനം ബി എസ് എൻ എല്ലിലെ താൽകാലിക ജീവനക്കാരനാണ്.

ഇന്നലെ രാവിലെ 11.30 ന് കുന്നന്താനം ബി എസ് എൻ എൽ ഓഫീസിനു മുന്നിലാണ് സംഭവം. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ ബസ് കാത്തുനിന്ന കുട്ടികൾക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇവിടെ വച്ചിരുന്ന ബൈക്കിന്‍റെ ഫുട്ട് റെസ്റ്റിൽ കാൽ വച്ചുനിന്ന വൈശാഖിന്‍റെ അടുക്കലെത്തി ഒന്നാം പ്രതിയായ അഭിലാഷ് കുമാർ അസഭ്യം വിളിക്കുകയും, ബി എസ് എൻ എല്ലിലെ മറ്റൊരു താൽകാലിക ജീവനക്കാരനായ രണ്ടാം പ്രതി അനീഷ് വൈശാഖിന്‍റെ കൂട്ടുകാരനായ സുജിത്തിനെ പിടിച്ചുതള്ളുകയും ചെയ്തു. അഭിലാഷ്, വൈശാഖിന്‍റെ മറ്റൊരു സുഹൃത്തായ എൽബിന് നേരേ കത്തി വീശുന്നതുകണ്ട്, പിടിച്ചുമാറ്റുന്നതിനിടയ്ക്കാണ് നെഞ്ചിനു കുത്തേറ്റത്. എൽബിന്‍റെ ഇടതു നെഞ്ചിലും കത്തികൊണ്ട് മുറിവുപറ്റി. സുജിത്തിന്റെ ഇടതു കൈക്കാണ് മുറിവേറ്റത്. വൈശാഖിന്‍റെ ഇടതു നെഞ്ചിൽ 11 ഉം, വലതുനെഞ്ചിൽ 6 ഉം തുന്നലിടേണ്ടിവന്നു. വൈശാഖ് പിന്നിലേക്ക് മാറിയതിനാൽ മുറിവ് ഗുരുതരമായില്ല. സംഭവം കണ്ട് അടുത്ത കടയിലെ ബിബിൻ ഓടിയെത്തി അഭിലാഷിനെ പിടിച്ചുമാറ്റുകയായിരുന്നു. മറ്റ് കൂട്ടുകാർ ചേർന്ന് ഉടനെതന്നെ വിദ്യാർഥികളെ മല്ലപ്പള്ളി താലൂക് ആശുപത്രിയിൽ എത്തിച്ചു. വൈശാഖിന്റെ മൊഴി രേഖപ്പെടുത്തി കേസെടുത്ത പോലീസ്, തുടർന്ന് നടത്തിയ അന്വേഷണത്തിൽ, കുന്നന്താനത്ത് നിന്നും ഇന്നലെ സന്ധ്യയോടെ പിടികൂടുകയായിരുന്നു. ഇയാളുടെ പാന്റിന്റെ പോക്കറ്റിൽ നിന്നും കടലാസിൽ പൊതിഞ്ഞ നിലയിൽ കുത്താൻ ഉപയോഗിച്ച പേപ്പർ കട്ടിങ് കത്തി കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. രണ്ടാം പ്രതി ഒളിവിലാണ്, ഇയാൾക്കായി പോലീസ് തെരച്ചിൽ തുടരുകയാണ്.

കീഴ്വായ്പ്പൂർ പോലീസ് ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ് ഐ ആദർശ്, എ എസ് ഐ ഉണ്ണികൃഷ്ണൻ, എസ് സി പി ഒ അൻസിം, സി പി ഓമാരായ ടോജോ, ജെയ്സൺ എന്നിവരാണ് ഉണ്ടായിരുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com