
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയ ദമ്പതികളെ ആക്രമിച്ച കേസിൽ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടക്കുന്നം പാലമൂട്ടിൽ വീട്ടിൽ ഡോണ മാത്യു(30), ഇടക്കുന്നം വെപ്പാട്ടുശേരിൽ വീട്ടിൽ ജയ്സൺ മാത്യു (25), ഇടക്കുന്നം പാലമൂട്ടിൽ വീട്ടിൽ ക്രിസ് ജെയിംസ് (20), ഇടക്കുന്നം കാരമുള്ളുങ്കൽ വീട്ടിൽ ജസ്റ്റിൻ തോമസ് (22), പട്ടിമറ്റം കരിപ്ലാക്കൽ വീട്ടിൽ മിഥുൻ സാബു(22) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് വ്യാഴാഴ്ച രാത്രി 11 മണിയോടുകൂടി കാഞ്ഞിരപ്പള്ളി പട്ടിമറ്റം ഭാഗത്തുള്ള ഫാസ്റ്റ് ഫുഡ് കടയിൽ നിന്നും ഭക്ഷണം കഴിച്ചിറങ്ങിയ കൂവപ്പള്ളി സ്വദേശികളായ ദമ്പതികളെ ആക്രമിക്കുകയായിരുന്നു.
ദമ്പതികൾ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ടേബിളിന് സമീപം യുവാക്കൾ വന്നിരിക്കുകയും തുടർന്ന് ഭർത്താവ് മാറിയ സമയം യുവാക്കളിലൊരാൾ തന്‍റെ കയ്യിലിരുന്ന മൊബൈൽ ഫോണിൽ ഉണ്ടായിരുന്ന അശ്ലീല ചിത്രം വീട്ടമ്മയെ കാണിക്കുകയും, ഇത് വീട്ടമ്മ ഭര്‍ത്താവിനോട് പറയുകയും തുടർന്ന് ഭർത്താവ് ഇവരോട് ഇത് ചോദ്യം ചെയ്യുകയുമായിരുന്നു. ഇതിനു ശേഷം കടയുടെ വെളിയിൽ ഇറങ്ങിയ ദമ്പതികളെ യുവാക്കള്‍ സംഘം ചേർന്ന് ആക്രമിക്കുകയുമായിരുന്നു. ദമ്പതികളുടെ പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും യുവാക്കളെ പിടികൂടുകയുമായിരുന്നു. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.ഐ രഘുകുമാർ, സി.പി.ഓ മാരായ ബിനോ, പ്രദീപ്, അരുൺ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. യുവാക്കളെ കോടതിയിൽ ഹാജരാക്കി.