കോട്ടയം: ചങ്ങനാശേരിയിൽ അമ്മയെ ബലാത്സംഗം ചെയ്ത കേസിൽ മകന് ജീവപര്യന്തം കഠിന തടവും കാൽലക്ഷം രൂപ പിഴയും. ചങ്ങനാശേരി ചെത്തിപ്പുഴ ചീരഞ്ചിറ ഭാഗത്തു താമസിക്കുന്ന യുവാവിനെയാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതി 4 ജഡ്ജി എൽസമ്മ ജോസഫ് ശിക്ഷിച്ചത്. പിഴ തുക ഇരയായ പ്രതിയുടെ അമ്മയ്ക്ക് നൽകാനും കോടതി വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ 6 മാസം തടവ് അനുഭവിക്കാനും പ്രതിയ്ക്ക് ശിക്ഷ വിധിച്ചിട്ടുണ്ട്. അപൂർവങ്ങളിൽ അപൂർവമെന്ന് കണ്ടെത്തിയാണ് കോടതി ശിക്ഷ വിധിച്ചത്.
2019 ഓഗസ്റ്റ് 19 നായിരുന്നു കേസിനാസ്പദമായ സംഭവം. മദ്യലഹരിയിൽ എത്തിയ പ്രതി വീടിനുള്ളിലെ മുറിയ്ക്കുള്ളിൽ അമ്മയെ പൂട്ടിയിട്ട ശേഷം ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. രാത്രിയിൽ പല തവണ അമ്മയെ ഇയാൾ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കി. അടുത്ത ദിവസം അമ്മ ചങ്ങനാശേരി പൊലീസിൽ എത്തി പരാതിപ്പെട്ടതോടെയാണ് ക്രൂരമായ പീഡനത്തിന്‍റെ വിവരം പുറത്തറിഞ്ഞത്.
തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ചങ്ങനാശേരി ഇൻസ്‌പെക്റ്ററായിരുന്ന കെ.പി വിനോദാണ് പ്രതിയെ അറസ്റ്റ് ചെയ്യുകയും കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിക്കുകയും ചെയ്തത്. പീഡനത്തിന് ഇരയായ മാതാവ് അടക്കം 15 സാക്ഷികളാണ് കേസിലുണ്ടായിരുന്നത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ.ഗിരിജ ബിജു കോടതിയിൽ ഹാജരായി.