
കോഴിക്കോട് സെക്സ് റാക്കറ്റ് കേസ്; പ്രതിക്കെതിരേ മുമ്പും സമാന കേസുകൾ, വിശദാംശങ്ങൾ പുറത്ത്
file image
കോഴിക്കോട്: മലാപ്പറമ്പിൽ അപ്പാർട്ട്മെന്‍റ് കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ റെയ്ഡിൽ പെൺവാണിഭ സംഘം പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിൽ മുഖ‍്യപ്രതിയായ ബിന്ദു മുമ്പും സമാന കേസിൽ അറസ്റ്റിലായിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരം.
2022ൽ മെഡിക്കൽ കോളെജിന് സമീപത്ത് വാടക വീട് കേന്ദ്രീകരിച്ച് അനാശാസ‍്യകേന്ദ്രം നടത്തിയതിനാണ് ബിന്ദു പിടിയിലായത്. കേസിൽ ബിന്ദു ഒഴികെയുള്ള എല്ലാവർക്കും ജാമ‍്യം ലഭിച്ചു. ബിന്ദു റിമാൻഡിലാണ്.
ചെന്നൈ, ബംഗളൂരു, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്നുമാണ് യുവതികളെ കോഴിക്കോട്ടേക്ക് എത്തിച്ചതെന്നും രണ്ടുമാസങ്ങൾക്ക് മുമ്പാണ് അപ്പാർട്ട്മെന്‍റ് കേന്ദ്രീകരിച്ച് ഇവർ പ്രവർത്തനം ആരംഭിച്ചതെന്നുമാണ് വിവരം.
ബെഹ്റിൻ ഫുട്ബോൾ ടീമിന്‍റെ ഫിസിയോതെറാപ്പിസ്റ്റെന്ന് സ്വയം പരിചയപ്പെടുത്തിയ ആൾക്കാണ് അപ്പാർട്ട്മെന്‍റ് വാടകയ്ക്ക് നൽകിയതെന്നും പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും കെട്ടിട ഉടമകളിലൊരാൾ ശനിയാഴ്ച തന്നെ വ‍്യക്തമാക്കിയിരുന്നു. 4 ഉടമകളുണ്ട് അപ്പാർട്ട്മെന്‍റിന്. വീട് വാടകയ്ക്കെടുത്ത സമയത്ത് ഉടമയ്ക്ക് ഇവർ നൽകിയ വിവരങ്ങൾ തെറ്റാണെന്ന് പൊലീസും കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം വൈകിട്ടോടെയായിരുന്നു അപ്പാർട്ട്മെന്‍റ് കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ റെയ്ഡിൽ 6 സ്ത്രീകളും 3 പുരുഷന്മാരും ഉൾപ്പെടെ 9 പേർ പിടിയിലായത്.