മലപ്പുറം: മലപ്പുറം വെന്നിയൂരിൽ ഓടിക്കൊണ്ടിരുന്ന കെ-സ്വിഫ്റ്റ് ബസിൽ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം സ്വയം കഴിത്തറുത്ത യുവാവിന്‍റെ നില ഗുരുതരം. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളെജിലേക്ക് മാറ്റി. വ്യാഴാഴ്ച രാത്രി 11.15 ഓടെയായിരുന്നു സംഭവം.
ബസ് മലപ്പുറം വെന്നിയൂരിന് സമീപം എത്തിയപ്പോഴാണ് വയനാട് സ്വദേശിയായ സനിൽ യാത്രക്കാരിയായ ഗുഡല്ലൂർ സ്വദേശി സീതയെ കുത്തി പരിക്കേൽപ്പിച്ചത്. ശേഷം യുവാവും സ്വയം കഴുത്തറുക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. യുവതി അങ്കമാലിയിൽ നിന്നും യുവാവ് മലപ്പുറം എടപ്പാളിൽ നിന്നും ബസ് കയറി ഇരുവരും വയനാട് സുൽത്താന്‍ ബത്തേരിക്കായിരുന്നു ടിക്കറ്റ് എടുത്തത്.
ഇരുവരും രണ്ട് വർഷത്തോളമായി പരിചയക്കാരാണെന്ന് പൊലീസ് അറിയിച്ചു. യുവതിയെ ആക്രമിക്കണം എന്ന ഉദ്ദേശ്യത്തോടെയാണ് യുവാവ് ബസ് കയറുന്നത്. ബസിൽ കയറിയ ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായതായി യാത്രക്കാർ അറിയിച്ചു. ഇരുവരേയും പിന്നീട് സീറ്റ് മാറ്റി ഇരുത്തി.
ദിർഘദൂര ബസ് ആയതുകൊണ്ടുതന്നെ ലൈറ്റ് ഓഫാക്കിയപ്പോൾ ഇയാൾ ബാഗിൽ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് യുവതിയെ കുത്തുകയായിരുന്നു. നെഞ്ചിൽ പരിക്കേറ്റ യുവതി അപകടനില തരണം ചെയ്തതായാണ് റിപ്പോർട്ട്. എന്നാൽ യുവാവിന്‍റെ നില ഗുരുതരമായി തുടരുകയാണ്. യുവാവിനെ ഉടനെ ശസ്ത്രക്രിയക്ക് വിധേയമാക്കും. അതിന ശേഷം മാത്രമേ പറയാന്‍ കഴിയൂ എന്നാണ് അതികൃതർ അറിയിച്ചത്.