
സൗബിൻ ഷാഹിർ
file image
കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകാനുള്ള സമയം ഹൈക്കോടതി നീട്ടി നൽകി. സൗബിൻ വെള്ളിയാഴ്ച ഹാജരാകില്ലെന്നും ഈ മാസം 27ന് ഹാജരാകാൻ നടനു നിർദേശം നൽകിയതായും പൊലീസ് വ‍്യക്തമാക്കി.
കേസിൽ മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾക്കെതിരേ പൊലീസ് അന്വേഷണ റിപ്പോർട്ട് നൽകിയിരുന്നു. നേരത്തെ ആസൂത്രണം ചെയ്തുള്ള തട്ടിപ്പാണ് നിർമാതാക്കൾ നടത്തിയതെന്നും ആദ‍്യ ഷെഡ‍്യൂൾ പൂർത്തിയായതായി പരാതിക്കാരനെ വിശ്വസിപ്പിച്ചെന്നുമായിരുന്നു അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.
തുടർന്ന് സാമ്പത്തിക തട്ടിപ്പ് കേസ് തള്ളണമെന്നാവശ‍്യപ്പെട്ട് നിർമാതാക്കൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി കോടതി തള്ളുകയും കേസിൽ പൊലീസിന് അന്വേഷണം തുടരാമെന്നും കോടതി വ‍്യക്തമാക്കിയിരുന്നു.
ലാഭ വിഹിതം നൽകിയില്ലെന്നാരോപിച്ച് മരട് സ്വദേശി സിറാജ് വലിയതുറ നൽകിയ പരാതിയെത്തുടർന്നായിരുന്നു പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ചിത്രത്തിന്‍റെ നിർമാണത്തിനു വേണ്ടി പലപ്പോഴായി ഏഴു കോടി രൂപയോളം തന്‍റെ കൈയിൽ നിന്നു വാങ്ങിയെന്നും ലാഭവിഹിതം നൽകാതെ വിശ്വാസ വഞ്ചന കാണിച്ചെന്നുമായിരുന്നു പരാതി.
എന്നാൽ, വാഗ്ദാനം ചെയ്ത പണം കൃത‍്യസമയത്ത് സിറാജ് നൽകിയിട്ടില്ലെന്നാണ് കേസിൽ പ്രതിയാക്കപ്പെട്ട നിർമാതാക്കൾ പറയുന്നത്. പണം നൽകാത്തതിനാൽ ഷൂട്ടിങ് ഷെഡ‍്യൂളുകൾ മുടങ്ങിയതായും, അത് വലിയ നഷ്ടങ്ങൾക്ക് ഇടയാക്കിയെന്നും അതിനാലാണ് സിറാജിനു പണം തിരിച്ചുനൽകാതിരുന്നതെന്നും നിർമാതക്കൾ പറഞ്ഞിരുന്നു.