
മാർക്ക് കുറഞ്ഞതിന്‍റെ പേരിൽ അധ്യാപകന്‍ പരസ്യമായി അവഹേളിച്ചതിൽ മനംനൊന്ത് വിദ്യാർത്ഥി ക്ലാസ് മുറിയിൽ തൂങ്ങിമരിച്ചു. ഹൈദരാബാദ് നാർസിംഗിയിലെ ശ്രീചൈതന്യ ജൂനിയർ കോളെജിലെ ഓന്നാം വർഷ പ്രീഡിഗ്രി വിദ്യാർത്ഥിയായ സാത്വികാണ് ആത്മഹത്യ ചെയ്തത്. മാർക്ക് കുറഞ്ഞതിനാൽ കുട്ടികളെ മറ്റ് വിദ്യാർത്ഥികളുടെ മുന്നിൽ വച്ച് പരസ്യമായി അടിക്കുകയും കളിയാക്കുകയും ചീത്തപറയുന്നതിന്‍റെ പേരിൽ മുന്‍പും ഈ കോളെജിനെതിരെ ആക്ഷേപമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ തിങ്കളാഴ്ച്ചയായിരുന്നു സംഭവം. തുണി ഉണക്കാനായി ഉപയോഗിക്കുന്ന നൈലോൺ കയർ ഉപയോഗിച്ചാണ് സാത്വിക് ആത്മഹത്യ ചെയ്തത്. മുന്‍പ് നടന്ന പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനാൽ ഒരു അധ്യാപകന്‍ സ്വാതിക്കിനോട് മറ്റ് വിദ്യാർത്ഥികളുടെ മുന്നിൽ വച്ച് മോശമായി പെരുമാറിയിരുന്നു. തന്നെ അപമാനിച്ചന്ന് കാണിച്ച് കുട്ടി പ്രിന്‍സിപ്പൽക്ക് പരാതി നൽകി എങ്കിലും നടപടയൊന്നുമുണ്ടായില്ല. എന്നാൽ പരാതി കൊടുത്തതിന് പിന്നാലെ അധ്യാപകന്‍ പ്രതികാര നടപടകൾ തുടങ്ങിയെന്നും ഇതിൽ മനംനൊന്താണ് സ്വാതിക്ക് ആത്മഹത്യ ചെയ്തതെന്നുമാണ് സഹപാടികൾ പറയുന്നത്.
രാത്രി ക്ലാസിന് ശേഷം കുട്ടിയെ കാണാതെ വന്നതോടെ തിരച്ചിൽ നടത്തിയ വിദ്യാർത്ഥികളാണ് സ്വാതിക്കിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്. അതേസമയം, ആശുപത്രിയിലെത്തിക്കാന്‍ കോളെജ് അധികൃതരോട് ആവശ്യപെട്ടുവെങ്കിലും തയ്യാറായില്ലെന്നും ആക്ഷേപമുയരുന്നുണ്ട്. സംഭവത്തിൽ അധ്യാപകന്‍, കോളെജ് പ്രിന്‍സിപ്പിൽ, ഹോസ്റ്റൽ വാർഡന്‍ എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഒളിവിലായ ഇവർക്കായി തിരച്ചിൽ തുടരുന്നു. സംഭവത്തിൽ സ്വാതിക്കിന്‍റെ ആത്മഹത്യക്കുറിപ്പും പൊലീസ് കണ്ടെത്തി.