
ആലുവ: വീട്ടിൽ അതിക്രമിച്ച് കയറി തമിഴ്നാട് സ്വദേശി യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. കടുങ്ങല്ലൂർ മുപ്പത്തടം കീരംപിള്ളി കോളനി മാലിൽ വീട്ടിൽ രൺജിത്ത് , കീരംപിള്ളി വീട്ടിൽ ഷമീർ എന്നിവരെയാണ് ബിനാനിപുരം പോലീസ് അറസ്റ്റ് ചെയ്തത്.
ഏലുക്കരയിൽ വാടകയ്ക്ക് താമസിയ്ക്കുന്ന തമിഴ്നാട് സ്വദേശി വണത്തു രാജയെയാണ് സംഘം കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇവർ വണത്തു രാജയോട് പണം ആവശ്യപ്പെട്ടിരുന്നു. ഇത് നൽകാത്തതിന്‍റെ വൈരാഗ്യത്തിൽ വീട്ടിൽ അതിക്രമിച്ച് കയറി ചെടിച്ചട്ടി കൊണ്ട് തലയ്ക്കടിക്കുകയും,മർദ്ദിക്കുകയുമായിരുന്നു.
ഷമീറും രഞ്ജിത്തും നിരവധി കേസുകളിലെ പ്രതിയാണ്. കടുങ്ങല്ലൂരിലെ ഒരു ഇന്‍റീരിയർ കമ്പനിയിൽ മാനേജരായി ജോലി ചെയ്യുകയാണ് വണത്തു രാജ. ഇൻസ്പെക്ടർ വി.ആർ. സുനിൽ , എസ് ഐ പി.എസ് ജയ്പാൽ, എ.എസ്.ഐമാരായ പി.ജി ഹരി, ജോർജ് തോമസ്, എം.എം ദേവരാജൻ എസ്.സി.പി.ഒ മാരായ രഞ്ജിത്ത്, എം.എസ്.സുനിൽകുമാർ, ജി.അജയകുമാർ, എസ്.ഹാരിഷ് തുടങ്ങിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.