
ചാരംമൂട്: ഭക്ഷണം വാങ്ങാനെന്ന വ്യാജേനെയെത്തി വീട്ടിൽ കയറി സ്വർണം മോഷ്ടിച്ച യുവാവ് പിടിയിൽ. താമരക്കുളം കീരിവിളയിൽ അൽത്താഫ് (19) ആണ് അറസ്റ്റിലായത്.
തിങ്കാളാഴ്ച രാത്രിയാണ് സംഭവം നടന്നത്. താമരക്കുളം നാലുമുക്ക് മർഹബ വീട്ടിൽ ഉസ്മാൻ റാവുത്തരുടെ വീട്ടിലാണ് മോഷണം നടന്നത്. വീടിനോട് ചേർന്ന് നടത്തുന്ന അൽഹംദാൻ എന്ന ഹോട്ടലിൽ ഭക്ഷണം വാങ്ങാനെന്ന വ്യാജേസ എത്തിയ പ്രതി വീട്ടിൽക്കയറി സ്വർണമാലയും പണവും മോഷ്ടിക്കുകയായിരുന്നു. മോഷണം നടന്നെന്ന് പിന്നീട് മനസിലാക്കിയ വീട്ടുടമ പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് സിസിടിവികളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ നിന്നും പ്രതിയിലേക്ക് എത്തിച്ചേരുകയായിരുന്നു.
ഇതിനിടയിൽ പ്രതി മുംബൈയിലേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചു. മുംബൈയിൽ നിന്നും തിരികെ വരും വഴി ചെങ്ങന്നൂർ ടൗണിൽവെച്ചാണ് ഇയാളെ കസ്റ്റഡിയിലെടുക്കുന്നത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ മോഷ്ടിച്ച സ്വർണവും പണവും അടങ്ങുന്ന പെട്ടി താമരക്കുളത്തെ ആളെഴിഞ്ഞ വീട്ടിൽ സൂക്ഷിച്ചിരിക്കുന്നതായി മൊഴി നൽകി. മദ്യത്തിനും മയക്കുമരുന്നിനും അടിമയാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു.