
തിരുവനന്തപുരം: ഭക്ഷണത്തിൽ ഗുണനിലവാരവും അളവും പാലിക്കാതെയും, ബിൽ നൽകാതെയും വെജിറ്റബിൾ ബിരിയാണി വിറ്റതിനു തൃശൂർ റെയ്ൽവേ സ്റ്റേഷൻ ഒന്നാം പ്ലാറ്റ്‌ഫോമിലെ സോപാൻ റസ്റ്റാറന്‍റിന് കർശന മുന്നറിയിപ്പ് നൽകി ഐആർസിടിസി ഏരിയാ മാനെജർ. സതേൺ റെയ്ൽവേയുടെ കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗം ഷിജു ഏബ്രഹാമിന്‍റെ പരാതിയിലാണു നടപടി.
തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടയിലാണ് 2022 ഒക്റ്റോബർ 24-ന് തൃശൂർ റെയ്ൽവേ സ്റ്റേഷനിലെ സോപാൻ വെജിറ്റേറിയൻ റസ്റ്റാറന്‍റിൽ നിന്നു വെജിറ്റബിൾ ബിരിയാണി വാങ്ങിയത്. ട്രെയ്നിൽ കയറിയ ശേഷം വെജിറ്റബിൾ ബിരിയാണിപ്പൊതി തുറന്നപ്പോഴാണു വെജിറ്റബിൾ ബിരിയാണി 'വെജിറ്റബിൾ' ഇല്ലാത്ത വെറും ബിരിയാണി റൈസ് മാത്രമാണെന്നും, അതും നിഷ്കർഷിച്ച അളവിൽ ഇല്ലെന്നും കണ്ടത്. ഭക്ഷണം വാങ്ങിയതിന്‍റെ ബില്ലും നൽകിയിരുന്നില്ല. തുടർന്ന് തിരുവനന്തപുരത്തെത്തിയ ശേഷം ഐആർസിടിസി ഏരിയാ മാനെജർക്ക് രേഖാമൂലം നൽകിയ പരാതിയിലാണ് നടപടി.
കുപ്പിവെള്ളത്തിന് ലിറ്ററിന് 15 രൂപയ്ക്ക് പകരം 20 രൂപ ട്രെയ്നിൽ ഈടാക്കിയതിന് ലൈസൻസിക്ക് 10,000 രൂപ പിഴയും ഈടാക്കി. ട്രെയ്നിലുണ്ടായിരുന്ന ഐആർസിടിസിയുടെ ഉദ്യോഗസ്ഥന്‍റെ ഇടപെടലിൽ കാറ്ററിങ് സ്ഥാപനത്തിന്‍റെ ട്രെയ്നിലെ മാനെജർ അമിത വിലയീടാക്കി കച്ചവടം നടത്തിയ ആളെ കോട്ടയം റെയ്ൽവേ സ്റ്റേഷനിൽ ഇറക്കി വിട്ടു.
അമിത വില നൽകി വഞ്ചിതരായവർക്ക് 5 രൂപ വീതം തിരികെ നൽകി പരാതി ഒഴിവാക്കാൻ ശ്രമിച്ചു. പിടിക്കപ്പെടാതിരിക്കാൻ ഐഡന്‍റിറ്റി കാർഡ് അണിയാതെ അമിത വിലയീടാക്കി യാത്രക്കാരെ വഞ്ചിച്ച മദൻ പേത്ത സ്റ്റോർ എന്ന ലൈസൻസിയുടെ കച്ചവടക്കാരനെതിരെയും, ലൈസൻസിക്കെതിരെയും ഷിജു ഏബ്രഹാമിന്‍റെ ഇടപെടലിനെ തുടർന്നു നടപടിയെടുത്തു.