
മെഡിക്കൽ കോളെജ് ആശുപത്രിയിൽ നിന്നും ശരീര സാമ്പിളുകൾ മോഷണം പോയ സംഭവം; ആക്രി കച്ചവടക്കാരൻ അറസ്റ്റിൽ
തിരുവനന്തപുരം: മെഡിക്കൽ കോളെജ് ആശുപത്രിയിൽ നിന്നും രോഗിയുടെ ശരീര ഭാഗങ്ങൾ മോഷ്ടിച്ച ആക്രി കച്ചവടക്കാരന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. ഉത്തർ പ്രദേശ് സ്വദേശിയായ ഈശ്വർ ചന്ദിന്‍റെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. സംഭവത്തിനു ശേഷം ഒരു സംഘം ആളുകൾ തന്നെ മർദിച്ചതായി ഈശ്വർ ചന്ദ് മൊഴി നൽകിയിരുന്നു.
സ്പെസിമെനുകൾ കണ്ടെത്തിയതിന് ശേഷം മെഡിക്കൽ കോളെജ് ജീവനക്കാരാണ് ഇയാളെ മർദിച്ചത്. ശനിയാഴ്ചയാണ് തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ രോഗനിർണയത്തിനായി അയച്ച ശരീരഭാഗങ്ങൾ മോഷ്ടിക്കപ്പെട്ടത്.
പത്തോളജി വിഭാഗത്തിൽ നിന്ന് പരിശോധനയ്ക്ക് അയച്ച 17 സാമ്പിളുകളാണ് മോഷണം പോയത്. ശസ്ത്രക്രിയയ്ക്ക് ശേഷം സാമ്പിളുകൾ നിറച്ച ബോക്സുകൾ ലാബിനു സമീപത്തെ സ്റ്റെയർ കേസിനരികിൽ സൂക്ഷിച്ചിരുന്നു. ഇവിടെ നിന്നാണ് സ്പെസിമെനുകൾ നഷ്ടപ്പെട്ടത്. ആക്രിസാധനങ്ങളാണ് തെറ്റിദ്ധരിച്ചാണ് സ്പെസിമെൻ എടുത്തതെന്നാണ് ആക്രി വിൽപ്പനക്കാരന്‍റെ മൊഴി.