കളമശേരി: നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന ശുചിത്വത്തിനൊപ്പം കളമശേരി പദ്ധതിയിൽ ജൂൺ മൂന്ന് മുതൽ അഞ്ച് വരെ മാലിന്യ സംസ്കരണ ക്യാമ്പയിൻ നടത്തമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. മെഡിക്കല്‍ കോളേജില്‍ ഉള്‍പ്പെടെ എല്ലായിടത്തും ശുചിത്വത്തിനൊപ്പം കളമശേരി ക്യാംപയിന്‍ കാര്യക്ഷമമായി നടത്തുന്നുണ്ട്. എറണാകുളം ഗവ. മെഡിക്കല്‍ കോളേജില്‍ പുതുതായി പണിത ഫുഡ്കോര്‍ട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മെഡിക്കല്‍ കോളെജിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഈ വര്‍ഷം തന്നെ നാടിന് സമര്‍പ്പിക്കുമെന്നും രണ്ട് വര്‍ഷത്തിനുള്ളില്‍ ഏറ്റവും മികച്ച മെഡിക്കല്‍ കോളെജ് ആക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു.
ഫുഡ് കോർട്ടിൽ മെഡിക്കൽ കോളെജിൽഡിവൈഎഫ്ഐ നൽകുന്ന ഉച്ച ഭക്ഷണം രോഗികൾക്കും സഹായികൾക്കും ഇവിടെ ഇരുന്ന് കഴിക്കാനാകും. വിദ്യാർഥികൾക്ക് ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
മന്ത്രി പി രാജീവിന്‍റെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ ചെലവഴിച്ച് അഞ്ച് മാസം കൊണ്ട് പിഡബ്ല്യുഡിയാണ് ഫുഡ്‌കോർട്ട് നിർമാണം പൂർത്തിയാക്കിയത്. 663 ചതുരശ്ര അടിയും 415 ചതുരശ്ര അടിയുമുള്ള രണ്ട് ഫുഡ്‌കോർട്ടുകളിലായി 100 പേർക്ക് ഒരേ സമയം ഇരുന്ന് ഭക്ഷണം കഴിക്കാം. കെട്ടിടത്തിലേക്ക് ആവശ്യമായ വൈദ്യുതി, ജല സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
കളമശേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ സീമ കണ്ണന്‍ അധ്യക്ഷയായി. മെഡിക്കല്‍ കോളെജ് പ്രിന്‍സിപ്പല്‍ ഡോ. രശ്മി രാജന്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഗണേഷ് മോഹന്‍, ഏലൂർ നഗരസs, ചെയർമാൻ എ ഡി സുജിൽ, വാര്‍ഡ് കൗണ്‍സിലര്‍ കെ കെ ശശി തുടങ്ങിയവര്‍ പങ്കെടുത്തു.