
തിരുവനന്തപുരം: പെൺകുട്ടികളെ ഷർട്ടും പാന്‍റും ധരിപ്പിച്ച് ആൺകുട്ടികളാണെന്ന് തെറ്റിദ്ധരിപ്പിച്ച് കോൺഗ്രസ് സമരത്തിനിറക്കുകയാണെന്ന ആരോപണവുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. പെൺകുട്ടികളെ ഇങ്ങനെ സമരത്തിനിറക്കി കോൺഗ്രസ് നേതാക്കൾ നാടിന്‍റെ അന്തരീക്ഷത്തെ വികൃതമാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കരിങ്കൊടി കാട്ടി ആക്രമണത്തിന് മുതിരുകയാണെങ്കിൽ സ്ഥിതി മോശമാവുമെന്നും ജയരാജൻ മുന്നറിപ്പു നൽകി. ഇത് തുടർന്നാൽ പ്രതിപക്ഷ നേതാവിനും സഞ്ചരിക്കാനാവാത്ത സ്ഥിതി ഉണ്ടാവും. കരങ്കൊടി പ്രതിഷേധം എന്തിനെന്ന് മനസിലാവുന്നില്ലെന്നും പറഞ്ഞ ഇ പി കേന്ദ്രം പാചവ വാതകത്തിന് വൻ വില വർധന വരുത്തിയപ്പോഴൊന്നും ആർക്കും പ്രതിഷേധമില്ലെ എന്നും ചോദിച്ചു. സംസ്ഥാനം ഇന്ധന സെസ് വർധിപ്പിച്ചെങ്കിൽ അതിൽ നിന്നും ലഭിക്കുന്ന വരുമാനം ക്ഷേമ പെൻഷനിലേക്കാണ് പോവുന്നതെന്ന് പ്രതിപക്ഷം മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.