
#സി.എ. ജോസ്പോൾ
ഗുരുവായൂർ: തൂവെള്ള വസ്ത്രം. തോളിലൊരു വേഷ്ടി. ശ്രീ ഗുരുവായൂരപ്പനെ തൊഴുത് ദർശനസാഫല്യം. പിന്നെ കദളിപ്പഴം കൊണ്ട് തുലാഭാരം. " വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാനാകാത്ത ആത്മീയഅനുഭവം" - ഗുരുവായൂർ ക്ഷേത്ര ദർശനത്തെക്കുറിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഒറ്റ വാചകത്തിലെ പ്രതികരണം ഇങ്ങനെ. പിന്നെ ഉപനിഷദ് വാക്യങ്ങളും. ഇന്നലെ വൈകുന്നേരം നാലരയോടെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ക്ഷേത്രത്തിന് മുന്നിലെത്തിയത്. ഗോപുര കവാടത്തിന് മുന്നിൽ നിന്ന് കൈകൂപ്പി ഏതാനും മിനിറ്റുകൾ അദ്ദേഹം കണ്ണനെ തൊഴുതു. ശ്രീ ഗുരുവായൂരപ്പന്റെ പ്രസാദ കിറ്റ് ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ ഗവർണർക്ക് നൽകി. പിന്നീട് കിഴക്കേ നടയിലേക്കെത്തി തുലാഭാരം നടത്തി. 83 കിലോ കദളിപ്പഴം വേണ്ടിവന്നു. ഇതിന് ചെലവായ 4,250 രൂപ ദേവസ്വത്തിൽ അടച്ചു.
തുലാഭാരത്തിന് ശേഷം ദേവസ്വം ഭരണസമിതി അംഗങ്ങൾക്കൊപ്പം ഫോട്ടൊയെടുക്കാനും സമയം കണ്ടെത്തി. ദേവസ്വം ചെയർമാനോടും ഭരണ സമിതി അംഗങ്ങളോടും നന്ദി പറഞ്ഞായിരുന്നു മടക്കം. ഇന്നലെ ഉച്ചയ്ക്കുശേഷം 3.45ന് ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ദേവസ്വം ചെയർമാൻ, ഭരണ സമിതി അംഗങ്ങളായ സി.മനോജ്, വി.ജി.രവീന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. ചെയർമാൻ ഗവർണറെ ഷാളയണിയിച്ചു. ദേവസ്വത്തിന്റെ ഉപഹാരമായി മ്യൂറൽ ചിത്രം നൽകി. ജില്ലാ ഭരണകൂടത്തിനു വേണ്ടി ചാവക്കാട് തഹസീൽദാർ എം.കെ. ഇന്ദു ഗവർണറെ സ്വീകരിക്കാനെത്തി.
ക്ഷേത്രംഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ.പി.മനോജ് കുമാർ ,പി.ആർ.ഓ വിമൽ.ജി നാഥ്, ഗസ്റ്റ് ഹൗസ് മാനേജർ ബിനു എന്നിവരും സന്നിഹിതരായി.