കൊച്ചി: കാടാമ്പുഴയിൽ ദേവസ്വത്തിന്‍റെ ഡയാലിസിസ് സെന്‍ററിന്‍റെ ഉദ്ഘാടനത്തിനായി പണപ്പിരിവ് നടത്തിയതിൽ മലബാർ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. സഹകരണ സൊസൈറ്റിപോലെ പണം പിരിക്കാമെന്നും രാഷ്‌ട്രീയ കാര്യത്തിനെന്ന പോലെ പെരുമാറാമെന്നും വിചാരിച്ചോ എന്നും കോടതി ചോദിച്ചു.
ഹർജി വന്നില്ലായിരുന്നെങ്കിൽ ഇക്കാര്യം ആരും അറിയുമായിരുന്നില്ലല്ലോ എന്ന ആശങ്കയും കോടതി അറിയിച്ചു. കാടാമ്പുഴ ക്ഷേത്രത്തിന് കീഴിലുള്ള സൗജന്യ ഡയാലിസിസ് സെന്‍ററിന്‍റെ ഉദ്ഘാടനം അറിയിച്ചുള്ള സപ്ലിമെന്‍റിലേക്ക് പരസ്യം ഇനത്തിൽ എല്ലാ ക്ഷേത്രങ്ങളും 15,000 രൂപ പിരിവായി നൽകണം എന്നായിരുന്നു മലബാർ ദേവസ്വം ബോർഡിന്‍റെ ഉത്തരവ്.
മഞ്ചേരി സ്വദേശി നൽകിയ ഹർജിയിൽ നേരത്തെ ഡിവിഷൻ ബെഞ്ച് ദേവസ്വം ബോർഡ് ഉത്തരവ് സ്റ്റേ ചെയ്തിരുന്നു. ഹർജി ജൂൺ 16 ന് വീണ്ടും പരിഗണിക്കും.