
കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്തെന്ന കേസിൽ വിഷയം ഫുൾ ബെഞ്ചിനു വിട്ട ലോകായുക്തയുടെ വിധിയിൽ ഇടപെടാന്‍ വിസമ്മതിച്ച് ഹൈക്കോടതി. ലോകായുക്തയുടെ തീരുമാനത്തിനെതിരെ പരാതിക്കാരനായ ആർ.എസ് ശശികുമാർ സമർപ്പിച്ച ഹർജി ചീഫ് ജസ്റ്റിസ് എസ്‌വി ഭട്ടിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ജൂൺ 7ലേക്ക് മാറ്റിവച്ചു.
ജൂൺ 6-നാണ് ലോകായുക്ത ഫുൾ ബെഞ്ച് കേസ് പരിഗണിക്കുന്നത്. ഫുൾ ബെഞ്ചിനു വിട്ട വിഷയം ഡിവിഷന്‍ ബെഞ്ചിന്‍റെ നടപടി റദ്ദാക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ഫുള്‍ ബെഞ്ചിനു വിട്ട വിധിക്കെതിരെ നല്‍കിയ പുനപ്പരിശോധനാ ഹര്‍ജിയും തള്ളിയ സാഹചര്യത്തിലാണ് പരാതിക്കാരന്‍ ഹൈക്കോടതിയില്‍ എത്തിയത്.
ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തെന്നാരോപിച്ച് മുഖ്യമന്ത്രിയും 17 മന്ത്രിമാരേയും എതിർകക്ഷികളാക്കി ലോകായുക്തയിൽ ഫയർ ചെയ്ത ഹർജി മൂന്നംഗ ഫുൾ ബെഞ്ചിന് വിട്ട ലോകായുക്ത ഡിവിഷന്‍ ബെഞ്ചിന്‍റെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിൽ മുതിർന്ന അഭിഭാഷകന്‍ ജോർജ് പൂന്തോട്ടം മുഖേനയാണ് ആർ.എസ്. ശശികുമാർ ഹർജി സമർപ്പിച്ചത്. എന്നൽ അടിസ്ഥാനമല്ലാത്തതും ദുർബലവുമായ വാദമാണ് ഹർജിക്കാരന്‍ ഉയർത്തിയതെന്നു ചീണ്ടിക്കാട്ടി ലോകായുക്ത ജസ്റ്റിസുമാർ അടങ്ങിയിട്ടുള്ള രണ്ടംഗ ബെഞ്ച് ഹർജി തള്ളുകയായിരുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും എന്‍സിപി നേതാവായിരുന്ന ഉഴവൂർ വിജയന്‍റെ മക്കളുടെ വിദ്യാഭ്യാസ ചെലവുകൾക്കായി 25 ലക്ഷം രൂപ, അന്തരിച്ച എംഎൽഎ കെ.കെ രാമചന്ദ്രന്‍ നായരുടെ കുടുംബത്തിന് എട്ടര ലക്ഷം അനുവദിച്ചതിന് പിന്നാലെ മകന് അസിസ്റ്റന്‍റ് എന്‍ജിനീയറായി ജോലി അനുവദിച്ചതും സിപിഎം സെക്രട്ടറി കോടിയേരി ബാലാകൃഷ്ണന് അകമ്പടി പോയ വാഹനം അപകടത്തിൽപെട്ട് മരിച്ച പൊലീസുകാരന്‍റെ കുടുംബത്തിന് 20 ലക്ഷം നൽകിയതും ഭാര്യയ്ക്ക് സർക്കാപർ ഉദ്യോഗസ്ഥവും മറ്റ് അനുകൂല്യങ്ങൽ നൽകിയതും ദുരിതാശ്വാസ നിധിയുടെ ദുർവിനിയോഗവും സ്വജനപക്ഷപാതവുമാണെന്ന് ഹർജിക്കാരന്‍ ചൂണ്ടിക്കാട്ടി.