തിരുവനന്തപുരം: കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ നിയമനത്തില് മുഖ്യമന്ത്രിക്കെതിരേ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല നൽകിയ ഹർജി വിജിലൻസ് പ്രത്യേക കോടതി തള്ളി. കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ മുഖ്യമന്ത്രിക്കു പണം നൽകിയതായോ, മുഖ്യമന്ത്രി പണം വാങ്ങിയതായോ പരാതിയിൽ ഇല്ലെന്നു കോടതി വാദത്തിനിടെ പറഞ്ഞു.
മുഖ്യമന്ത്രി സ്വജനപക്ഷപാതം നടത്തി എന്ന ആരോപണം അല്ലാതെ അത് തെളിയിക്കുന്ന ഒരു രേഖ പോലും ഹർജിക്കാരനു ഹാജരാക്കാൻ കഴിഞ്ഞില്ല. ഹർജിയിലെ ആക്ഷേപങ്ങൾ അഴിമതി നിരോധന വകുപ്പ് അനുസരിച്ച് പരിഗണിക്കാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.
കണ്ണൂർ വൈസ് ചാൻസലറായി ഗോപിനാഥ് രവീന്ദ്രനെ നിയമിച്ചതു മുഖ്യമന്ത്രി ശുപാർശ ചെയ്തിട്ടാണെന്നും ഇതു സത്യപ്രതിജ്ഞാ ലംഘനമാണെന്നുമായിരുന്നു ഹർജിയിലെ ആരോപണം. നിയമനത്തിനായി മുഖ്യമന്ത്രി സമ്മർദം ചെലുത്തിയെന്നു ഗവർണർ മാധ്യമങ്ങളോട് പറഞ്ഞതിനു പിന്നാലെയാണു ജ്യോതികുമാർ ചാമക്കാല ഹർജി നൽകിയത്.
കണ്ണൂർ ജില്ലക്കാരനായതിനാല് ഗോപിനാഥ് രവീന്ദ്രനു നിയമനം നൽകണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടതായാണു ഗവർണർ പറഞ്ഞത്. കണ്ണൂർ വിസി നിയമനത്തിൽ മുഖ്യമന്ത്രി ഇടപെട്ടിട്ടില്ലെന്നു വാദത്തിനിടെ പ്രോസിക്യൂഷൻ വ്യക്തമാക്കിയിരുന്നു. വിസി നിയമനത്തിനു സ്വതന്ത്ര ചുമതലയില്ലാത്ത ഗവർണറെ എന്തിനു സ്വാധീനിക്കണമെന്നു പ്രോസിക്യൂഷൻ ആരാഞ്ഞു.
മുഖ്യമന്ത്രി ഒരു തരത്തിലുള്ള സാമ്പത്തിക നേട്ടവും സ്വന്തമാക്കിയിട്ടില്ലെന്നും നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്തിട്ടില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. വിസി നിയമനത്തിൽ നിർദേശം സമർപ്പിക്കാൻ മുഖ്യമന്ത്രിക്ക് അവകാശമുണ്ട്. വിസി നിയമനം ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ശരി വച്ചതിനാൽ ഹർജി തള്ളിക്കളയണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.