
ആലപ്പുഴ: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഒരു തുറന്ന പുസ്തകമാണ്, അദ്ദേഹം അഴിമതിക്കാരനാണെന്ന അഭിപ്രായം കോൺഗ്രസിനോ യുഡിഎഫിനോ ഇല്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. അതുകൊണ്ടാണ് സ്വപ്നക്കെതിരെ അദ്ദേഹം പരാതി കൊടുത്തത്.
സംസ്ഥാന സെക്രട്ടറി മാനനഷ്ട കേസ് കൊടുക്കുമെന്ന് പറഞ്ഞു, കൊടുത്തു. ഇതുവരെ എന്തെ മുഖ്യമന്ത്രി കൊടുക്കാതെയിരുന്നത്. സ്വപ്നയുടെ ആരോപണങ്ങൾ സത്യമാണെന്ന് അദ്ദേഹം തന്നെ ശരിവയ്ക്കുകയാണ്. ഗോവിന്ദൻ മാഷിന് മടിയിൽ കനമില്ല, എന്നാൽ അതല്ല മുഖ്യമന്ത്രിയുടെ അവസ്ഥ. ഇത്രയും ഭീകരമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടും മുഖ്യമന്ത്രി എന്തുകൊണ്ട് കേസ് കൊടുക്കുന്നില്ലെന്ന് സിപിഎം വിലയിരുത്തണം. ഗോവിന്ദൻ മാഷിന്‍റെ മനസാഷിക്ക് അറിയാം മുഖ്യമന്ത്രി കുറ്റവാളിയാണെന്ന്. സിപിഎമ്മിന്‍റെ തലപ്പത്തിരിക്കുന്ന താങ്കൾ മുഖ്യമന്ത്രിയെ ആ സ്ഥാനത്തു നിന്നും മാറ്റണമെന്നും സുധാകരൻ പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനമാണ് സുധാകരൻ ഉയർത്തിയത്. ഇങ്ങനെയൊരു ചെറ്റ മുഖ്യമന്ത്രി ലോകത്ത് എവിടെയെങ്കിലുമുണ്ടോ...പിണറായി വിജയനെ ചങ്ങലക്കിടാന്‍ കഴിഞ്ഞില്ലെങ്കില്‍ സിപിഎം പിരിച്ചുവിടണം. നാണവും മാനവും ഉളുപ്പുമുണ്ടോ അദ്ദേഹത്തിന്. എത്ര അഴിമതി ആരോപണം വന്നു. പ്രതികരിച്ചോ. തുക്കട പൊലീസിനെ കാണിച്ച് കോണ്‍ഗ്രസിനെ ഭയപ്പെടുത്താന്‍ ശ്രമിക്കേണ്ട. നീതി കാണിച്ചില്ലെങ്കില്‍ പൊലീസാണെന്ന് നോക്കില്ലെന്നും സുധാകരന്‍ പറഞ്ഞു. കൊച്ചിയിലെ പൊലീസ് കൊടിച്ചിപ്പട്ടികളാണെന്നും പൊലീസിനെ ഓടിച്ചിട്ട് തല്ലാന്‍ കെല്‍പ്പുള്ളവരാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്നും സുധാകരന്‍ പറഞ്ഞു. കൊച്ചിയിൽ മേയറുടെ രാജി ആവശ്യപ്പെട്ട ഡിസിസി നടത്തിയ കോർപ്പറേഷൻ ഓഫീസ് ഉപരോധം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.