
തിരുവനന്തപുരം: അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കാൻ ഭരണ ചുമതലയിലുള്ള ആളുകൾ ശ്രമിക്കുന്നത് ശരിയല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വിവാദങ്ങൾക്ക് മറുപടി പറയുന്നില്ലെന്നത് ഞങ്ങളുടെ ദൗർബല്യമായി കാണരുതെന്നും അദ്ദേഹം പ്രതികരിച്ചു.
''നിങ്ങൾക്ക് വിമർശിക്കാം, പത്രസ്വാതന്ത്ര്യമുണ്ടല്ലോ, അതു പോലെ ഞങ്ങൾക്ക് മറുപടി പറയാതിരിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്. മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നില്ലെന്ന് ആരാണ് പറഞ്ഞത്. ആവശ്യമുള്ള കാര്യങ്ങൾക്കൊക്കെ മുഖ്യമന്ത്രി മാധ്യമങ്ങൾക്ക് മറുപടി നൽകുന്നുണ്ടല്ലോ, സർക്കാരിന്‍റെ പദ്ധതികളെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിക്കാറുണ്ട്, ഒരു പക്ഷെ നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നുണ്ടാവില്ല. അത് നിങ്ങൾ പറയുന്ന തെറ്റായ കാര്യങ്ങൾ അവഗണിക്കുന്നതാവാം. വിവാദമുണ്ടാക്കണ്ടല്ലോ'' - അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
മന്ത്രി സഭാ പുനഃസംഘടനയെക്കുറിച്ച് 20 ചേരുന്ന എൽഡിഎഫ് യോഗത്തിൽ തീരുമാനമെടുക്കും. കെ.ബി. ഗണേഷ്കുമാറിന് മന്ത്രിസ്ഥാനം നൽകുന്നത് മുൻ ധാരണയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ചോദ്യത്തിന് കേസ് അന്വേഷണം നടക്കുകയല്ലെ അന്വേഷണം അതിന്‍റെ വഴിയേ പോവട്ടെ എന്നും പറഞ്ഞ അദ്ദേഹം പുതുപ്പള്ളി തെരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച് ഉമ്മൻചാണ്ടി ഇല്ലാതായപ്പോൾ അദ്ദേഹത്തോടുള്ള എതിർപ്പും ഇല്ലാതായെന്ന് കൂട്ടിയാൽ മതിയെന്നും പ്രതികരിച്ചു.