# പി.ബി ബിച്ചു
തിരുവനന്തപുരം: സഭാസമ്മേളനം ചേരുന്നതിനിടെ സമാന്തരസഭ, മുഖ്യമന്ത്രിക്ക് സമീപം മറ്റൊരു മുഖ്യമന്ത്രി, അടിയന്തര പ്രമേയ നോട്ടീസുകളിൽ ഇടപെട്ട് മറുപടി പറയേണ്ട അവസ്ഥ, തുടർച്ചയായ ബഹളം, കൈയാങ്കളി... രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തെ ഏറ്റവും സംഘര്‍ഷഭരിതമായ നിയമസഭാ സമ്മേളനകാലത്തിനാണ് ഇന്നലെ തിരശീല വീണത്.
ജനുവരി 23ന് ഗവർണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിച്ച ബജറ്റ് സമ്മേളനം വിവിധ ബില്ലുകളും അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളും ചർച്ച ചെയ്ത് മാർച്ച് 30 വരെ 33 ദിവസങ്ങളിലായി ചേരാനാണു സർക്കാർ തീരുമാനമെടുത്തത്. എന്നാൽ , തുടർച്ചയായ പ്രതിപക്ഷ പ്രതിഷേധവും സഭ സ്തംഭിപ്പിക്കലും നടപടികൾ പൂർത്തീകരിക്കാനാകാത്ത സ്ഥിതിയും കണക്കിലെടുത്ത് 21 ദിവസം മാത്രം ചേർന്ന് ഒരാഴ്ച മുമ്പു തന്നെ സമ്മേളനം അവസാനിപ്പിക്കുകയായിരുന്നു. മണ്ഡലങ്ങളിലെ വികസന പദ്ധതികളും ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയുമടക്കം സർക്കാരിന്റെ ശ്രദ്ധയിൽകൊണ്ടുവരാനുള്ള എംഎൽഎമാരുടെ അവസരങ്ങൾ ഭൂരിപക്ഷം ദിവസങ്ങളിലും നഷ്ടമായതും ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ ചർച്ചയില്ലാതെ തീരുമാനമെത്തിയതും മൂലം സഭപിരിയുമ്പോൾ നഷ്ടം ജനങ്ങൾക്ക് മാത്രം.
എ.എൻ ഷംസീർ സ്പീക്കറായി എത്തിയതിന് ശേഷമുള്ള ആദ്യസമ്മേളനത്തിൽ മികച്ച ഇടപെടൽകൊണ്ട് ഭരണ-പ്രതിപക്ഷാംഗങ്ങളുടെ അഭിനന്ദനം ഏറ്റുവാങ്ങാൻ അദ്ദേഹത്തിനായെങ്കിൽ രണ്ടാം സമ്മേളനത്തിൽ പ്രതിപക്ഷത്തിന്റെ വലിയ പ്രതിഷേധമാണ് സ്പീക്കർക്കു നേരെ ഉണ്ടായത്. അവസാന ദിനങ്ങളിലെല്ലാം "സ്പീക്കർ നീതിപാലിക്കുക' എന്നെഴുതിയ ഫ്ലക്സും പ്ലക്കാർഡുകളും ഉയർത്തി സ്പീക്കറുടെ കാഴ്ച മറച്ച് നിയമസഭയ്ക്കകത്തും ഷംസീറിന്റെ കോലം കത്തിച്ച് സഭയ്ക്ക് പുറത്തും പ്രതിപക്ഷം വലിയ പ്രതിഷേധമാണ് ഉയർത്തിയത്. പ്രതിപക്ഷ നേതാവിന്റെ വാർത്താ സമ്മേളനത്തിൽ മിക്കദിവസങ്ങളിലും സ്പീക്കർക്കെതിരായ വിമർശനങ്ങളും കുറ്റപ്പെടുത്തലും നിറഞ്ഞുനിന്നിരുന്നു. അടിയന്തര പ്രമേയ നോട്ടീസുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സ്പീക്കർ പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നില്ലെന്നാണ് പ്രധാനപരാതി. ഒടുവിൽ പ്രതിഷേധങ്ങൾ ഓരോന്നും എണ്ണിപ്പറഞ്ഞ് സ്പീക്കർ പ്രതിപക്ഷത്തിന് നേരെ വടിയെടുക്കുമെന്ന് താക്കീതും ചെയ്തു.
ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ഇന്ധനസെസ് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയ്ക്കും മന്ത്രിമാർക്കുമെതിരെ പുറത്ത് പുകഞ്ഞ് നിന്നിരുന്ന പ്രതിപക്ഷ പ്രതിഷേധം ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തമുണ്ടായതോടെയാണു സഭയിലേക്കും പടർന്നത്. തീപിടിത്തവുമായി ബന്ധപ്പെട്ട കൊച്ചി കോർപ്പറേഷനിലെ തർക്കങ്ങളിൽ അടിയന്തര പ്രമേയം അനുവദിക്കാതിരുന്നതാണ് പ്രതിപക്ഷത്തെ പ്രകോപിച്ചത്. പിന്നാലെ സ്പീക്കറിന്റെ ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന അംഗങ്ങൾ വാച്ച് ആന്റ് വാർഡുമായി ഏറ്റുമുട്ടിയതും എംഎൽഎമാർക്ക് ഉൾപ്പടെ പരുക്കേറ്റതും വലിയ വിവാദമായി. മാർച്ച് 15ന് സംഘര്‍ഷമുണ്ടായ ശേഷം വിവിധ കാര്യങ്ങളിൽ പ്രതിഷേധമുയർന്നതോടെ ഇന്നലെ വരെ ആകെ അഞ്ചുമണിക്കൂറോളം മാത്രമാണ് എല്ലാ ദിവസങ്ങളിലും കൂടി നിയമസഭ നടന്നത്.
എട്ട് അടിയന്തര പ്രമേയ നോട്ടീസുകള്‍ പ്രതിപക്ഷത്തിന് അവതരിപ്പിക്കാനായില്ല. മുഖ്യമന്ത്രി മറുപടി പറയേണ്ടിയിരുന്ന അടിയന്തരപ്രമേയ നോട്ടീസുകളും ചോദ്യങ്ങളും ഒഴിവാക്കുന്നതിന് ആസൂത്രിത നീക്കം നടന്നെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോൾ മുൻ ദിവസങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനും സഭയിൽ അത്ര ശുഭകരമായിരുന്നില്ല കാര്യങ്ങൾ. പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം പുതുവര്‍ഷത്തില്‍ നടക്കുമോ എന്നു തന്നെ ആദ്യം സംശയമായിരുന്നു. ഗവര്‍ണറോട് ഇടഞ്ഞുനിന്ന സര്‍ക്കാര്‍ നയപ്രഖ്യാപനപ്രസംഗം ഒഴിവാക്കുന്നതിനായി ഡിസംബറില്‍ ചേര്‍ന്ന സമ്മേളനം പുതുവര്‍ഷത്തില്‍ തുടരാനായിരുന്നു ആദ്യം ആലോചിച്ചത്. എന്നാല്‍ ഗവര്‍ണറുമായി പതിവുപോലെ ഒത്തുതീര്‍പ്പില്‍ എത്തിയതോടെ ജനുവരിയിലെ പുതിയ സമ്മേളനത്തിൽ നയപ്രഖ്യാപനം നടന്നു.
ആദ്യ ദിവസങ്ങളിൽ ഇന്ധന സെസ് വർധിപ്പിച്ച സർക്കാർ നടപടിയിലായിരുന്നു ഭരണ-പ്രതിപക്ഷ വാക്പോരെങ്കിൽ ഫെബ്രുവരി 27ന് ശൂന്യവേളയിൽ ഇന്ധന സെസിലെ വർധനയും പ്രതിപക്ഷ പ്രതിഷേധങ്ങളിലെ പൊലീസ് നടപടിയും ചൂണ്ടിക്കാട്ടിയുള്ള അടിയന്തര പ്രമേയ നോട്ടീസ് എത്തിയതോടെ പ്രതിഷേധം കനത്തു. പിറ്റേന്നാണ് സർക്കാരിനെ ഏറെ പ്രതിരോധത്തിലാക്കിയ ലൈഫ് മിഷൻ കേസ് അടിയന്തര പ്രമേയമായെത്തിയത്. ലൈഫ് മിഷന് കേസ് ശൂന്യവേളയിലെത്തിയപ്പോൽ മാത്യു കുഴല്‍നാടന്റെ ആരോപണങ്ങള്‍ക്ക് മുന്നില്‍ മുഖ്യമന്ത്രിക്ക് നിയന്ത്രണം വിട്ടു. മുഖ്യമന്ത്രിയും മാത്യുവും പരസ്പരം കൊമ്പു കോർത്തതും പിന്നീട് മാത്യുവിന്റെ പരാമർശങ്ങൾ സഭാരേഖകളിൽ നിന്നും നീക്കുന്നതും നിയമസഭയിലെ അപൂർവ കാഴ്ചകളായി. പിന്നീടാണ് അടിയന്തരപ്രമേയങ്ങള്‍ക്ക് സര്‍ക്കാര്‍ മൂക്കുകയറിട്ടു തുടങ്ങിയതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.