
മലപ്പുറം: ഹക്കീം ഫൈസി ആദൃശേരിയുടെ രാജി ചോദിച്ചു വാങ്ങിയതിനു പിന്നാലെ കോ ഓർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളെജിൽ കൂട്ട രാജി. ജനറൽ സെക്രട്ടറി ഉൾപ്പെടെ 118 പേരാണ് പ്രതിഷേധക സൂചകമായ രാജി സമർപ്പിച്ചത്. രാജി പൂർണ മനസോടെയാണെന്നും സമ്മർദ്ദമുണ്ടായിട്ടില്ലെന്നും ഹക്കീം ഫൈസ് പ്രതികരിച്ചു.
സമസ്തയിലെ ഒരു വിഭാഗം പിൻതുടർന്ന് വേട്ടയാടുകയാണെന്നും വേദി വിലക്ക് കാലത്തിനു യോജിക്കാത്ത നാണംകെട്ട നടപടിയാണെന്നും ഹക്കീം ഫൈസി പ്രതികരിച്ചു. സമസ്തയുമായുള്ള തർക്കത്തിനൊടുവിൽ സിഐസി ജനറൽ സെക്രട്ടറി സ്ഥാനം ഹക്കീം ഫൈസി ഇന്നലെ രാജി വച്ചിരുന്നു. ഒരു വർഷമായി നീണ്ടുനിന്ന തർക്കം മുസ്ലീം ലീഗിലെ ആഭ്യന്തര പ്രശ്നമായതോടെയാണ് അദ്ദേഹത്തിന് രാജി വയ്ക്കേണ്ടി വന്നത്.
സാദിഖലി തങ്ങൾ ഹക്കീം ഫൈസിയുമായി വേദി പങ്കിട്ടെന്ന പ്രശ്നത്തിൽ കുഞ്ഞാലിക്കുട്ടി സമസ്ത നിലപാടിനൊപ്പം നിൽക്കുകയായിരുന്നു. ചർച്ചക്കിടെ സിഐസി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി വയ്ക്കണമെന്ന് തങ്ങൾ ആവശ്യപ്പെട്ടെങ്കിലും സമസ്ത വഴങ്ങിയിരുന്നില്ല. സമസ്തയുമായി ഇടഞ്ഞാൽ അവർ പരസ്യമായി ഇടതു പക്ഷത്തേക്ക് നീങ്ങുമോ എന്ന ആശങ്ക ലീഗിനുണ്ടായിരുന്നു. ലീഗിലെ പലരും സമസ്തക്കുവേണ്ടി ചരടു വലിച്ചതോടെ പാണക്കാട് തങ്ങൾ ഹക്കീം ഫൈസി രാജി ചോദിച്ചു വാങ്ങികയുമായിരുന്നു.