
മൂവാറ്റുപുഴ: ജനകീയ പ്രതിരോധ ജാഥയിൽ ഒരിടത്തും സ്ത്രീ വിരുദ്ധ നിലപാടുകൾ സ്വീകരിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അത്തരത്തിലുള്ള നിലപാടുകൾ സിപിഎം സ്വീകരിച്ചു എന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. സ്ത്രീ സ്വാതന്ത്രത്തെക്കുറിച്ചുള്ള തന്‍റെ പരാമർശം വളച്ചൊടിച്ചതാണ്. സ്ത്രീ പുരുഷ സമത്വത്തിനു വേണ്ടി നിലകൊള്ളുന്ന പാർട്ടിയാണ് സിപിഎം എന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകളുടെ വസ്ത്രത്തെ പറ്റി ഞങ്ങൾക്ക് തർക്കമില്ല, ഇത് ജാഥക്കെതിരെ നടക്കുന്ന ആസൂത്രിത പ്രചാരണങ്ങളാണ്. സത്യസന്ധമായി കാര്യങ്ങൾ വ്യക്തമാക്കണം. ഇപ്പോൾ മാധ്യമങ്ങൾ പ്രതിപക്ഷത്തേക്കാൾ വലിയ പ്രതിപക്ഷമാവുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബജറ്റിലെ സെസിനെതിരെയുള്ള സമരത്തിൽ മാധ്യമങ്ങൾ വേണ്ടരീതിയിൽ സഹായിച്ചില്ലെന്ന കെ സുധാകരന്‍റെ പരാമർശം സമരം പരാജയപ്പെട്ടു എന്ന് സമ്മതിക്കുന്നതിന് തുല്യമാണ്. കെപിസിസി പ്രസിഡന്‍റ് മാധ്യമങ്ങളുടെ സഹായം തേടുകയാണ്.ഏത് കാലത്താണ് മാധ്യമങ്ങൾ അവരെ സഹായിക്കാതിരുന്നിട്ടുള്ളത്. ആർ എസ് എസിന്‍റെ റിക്രൂട്ട്മെന്‍റ് ഏജന്‍റിനെപ്പോലെയാണ് കെ പി സി സി പ്രസിഡന്‍റിന്‍റെ പ്രവർത്തനമെന്നും അദ്ദേഹം പറഞ്ഞു.