
കാതോലിക്ക സ്ഥാനാരോഹണം; സംസ്ഥാന സർക്കാരിന്‍റെ പ്രതിനിധി സംഘം ലെബനനിലേക്ക്
കോതമംഗലം: യാക്കോബായ സുറിയാനി സഭയുടെ മലങ്കര മെത്രാപ്പോലീത്തായും പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് പ്രസിഡന്‍റുമായ അഭിവന്ദ്യ ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ കാതോലിക്ക സ്ഥാനാരോഹണ ശുശ്രൂഷയിൽ സംബന്ധിക്കുന്നതിന് സംസ്ഥാന സർക്കാരിന്‍റെ ഔദ്യോഗിക പ്രതിനിധി സംഘം ലെബനോനിലേക്ക് തിരിച്ചു. വ്യവസായ, വാണിജ്യ, നിയമ വകുപ്പ് മന്ത്രി പി. രാജീവിന്‍റെ നേതൃത്വത്തിലാണ് ലെബനനിൽ ഔദ്യോഗിക സംഘം എത്തിച്ചേരുന്നത്.
അനൂപ് ജേക്കബ്ബ് (പിറവം), ഇ.റ്റി. ടൈസൺ മാസ്റ്റർ (കൈപ്പമംഗലം). എൽദോസ് പി. കുന്നപ്പിള്ളി (പെരുമ്പാവൂർ), ജോബ് മൈക്കിൾ (ചങ്ങനാശ്ശേരി). പി.വി. ശ്രീനിജൻ (കുന്നത്തുനാട്) എന്നീ എംഎൽഎ മാരും പ്രിൻസപ്പൽ സെക്രട്ടറി എപി എം. മുഹമ്മദ് ഹനീഷ് ഐ.എ.എസും പ്രതിനിധി സംഘത്തിൽ ഉണ്ടാകും. മാർച്ച് 25 ന് ചൊവ്വാഴ്‌ച വൈകിട്ട് 4 മണിക്ക് ലെബനനിലെ അച്ചാനെയിലെ പാത്രിയർക്കാ അരമനയോട് ചേർന്നുള്ള സെന്‍റ് മേരീസ് സിറിയൻ ഓർത്തഡോക്‌സ് കത്തീഡ്രലിലാണ് കാതോലിക്കാ സ്ഥാനാരോഹണ ശുശ്രൂഷ നടക്കുക. ആകമാന സുറിയാനി ഓർത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ മുഖ്യ കാർമികത്വത്തിലാണ് സ്ഥാനാരോഹണ ശുശ്രൂഷകൾ.
ആകമാന സുറിയാനി ഓർത്തഡോക്‌സ് സഭയിലെ മെത്രാപ്പോലീത്തമാരും ഇതര സഭകളിലെ മേലദ്ധ്യക്ഷൻമാരും മെത്രാപ്പോലീത്തമാരും സഹകാർമികരാകും. ലബനോൻ പ്രസിഡന്‍റ് ജനറൽ ജോസഫ് ഔൺ അടക്കം ലബനോനിലെ വിശിഷ്ട വ്യക്തികളും കേന്ദ്ര മന്ത്രിസഭയുടെ പ്രതിനിധികളും, കേരളത്തിൽ നിന്നും വിദേശത്തു നിന്നുമായി എഴുന്നൂറിൽപരം വ്യക്തികളും ശുശ്രൂഷകളിൽ സംബന്ധിക്കും.