
ദുരൂഹസാഹചര്യത്തിൽ യുവാവ് മരിച്ച സംഭവം; പെൺസുഹൃത്തും ഭർത്താവും അറസ്റ്റിൽ
കൊച്ചി: പളളുരുത്തിയിൽ യുവാവിന്‍റെ കൊലപാതകത്തിൽ സുഹൃത്തായ യുവതിയും യുവതിയുടെ ഭർത്താവും അറസ്റ്റിൽ. ഷഹാന, ഭർത്താവ് ഷിഹാസ് എന്നിവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. യുവതിയുമായുള്ള യുവാവിന്‍റെ ബന്ധത്തിനെ തുടർന്നുണ്ടായ മുൻവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പ്രതികൾ ആഷിക്കിനെ ഭീഷണിപ്പെടുത്തിയെന്നും വിവരമുണ്ട്. ഇരുവരേയും പൊലീസ് നേരത്തെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു.
തിങ്കളാഴ്ച രാത്രിയോടെയാണ് എറണാകുളം കണ്ണങ്ങാട്ട് പാലത്തിന് സമീപം വാഹനത്തിനുള്ളിൽ പെരുമ്പടപ്പ് സ്വദേശി ആഷികിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പള്ളുരുത്തി പൊലീസ് മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്. ആഷിക്കിന്‍റെ മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടതിന് ശേഷം വിശദമായ അന്വേഷണത്തിനും ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകുകയുളളൂ. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ തുടങ്ങിയ വിഷയങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്.