

ചാകര പോലെ ചെമ്മീനും മത്തിയും; ആശങ്കയായി കടലിലെ വെളുത്ത പത
ചെറുവത്തൂർ: കാസർഗോഡ് മടക്കരയിൽ വൻതോതിൽ ചെമ്മീനും മത്തിയും കൊയ്ത് മീൻപിടിത്തക്കാർ. ട്രോളിങ്ങിനു ശേഷം ആദ്യമായാണ് നാടൻ വള്ളങ്ങൾക്ക് ചാകര പോലെ വൻ തോതിൽ മത്തിയും ചെമ്മീനും ലഭിച്ചത്. ആയിരം പെട്ടി മത്തിയാണ് വിപണിയിലേക്കെത്തിച്ചത്.
ഒരു പെട്ടി മത്തിക്ക് 8000 രൂപയിലാരംഭിച്ച കച്ചവടം വൈകിട്ടായതോടെ 3500ൽ എത്തി നിന്നു. എന്നാൽ ഇതു യഥാർഥ ചാകരയല്ലെന്നാണ് മത്സ്യ തൊഴിലാളികൾ പറയുന്നത്. പുഞ്ചാവി, കാഞ്ഞങ്ങാട് ഭാഗങ്ങളിൽ നിന്നുള്ള വള്ളങ്ങൾക്കാണ് മത്തി ലഭിച്ചത്. കാലാവസ്ഥാ വ്യതിയാനം മൂലം കടലിൽ ചാകര വൈകുന്നുവെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.
കിലോക്ക് 250 രൂപ എന്ന കണക്കിൽ 400 പെട്ടി മത്തിയാണ് കൊച്ചിയിലേക്കെത്തിച്ചത്. അതേ സമയം കുന്ദാപുര ബീച്ചിലെ വെള്ളത്തിൽ കണ്ട വെളുത്ത പത മത്സ്യ തൊഴിലാളികളെ ഭയപ്പെടുത്തുന്നുണ്ട്. വെള്ളം അധികൃതർ ശേഖരിച്ച് പരിശോധന നടത്തി.
കനത്ത മഴയിൽ കടലിൽ കലർന്ന രാസ വസ്തുക്കളായിരിക്കാം പതയുടെ കാരണമെന്നാണ് പ്രാഥമിക നിഗമനം. നിലവിൽ കടൽ മീനുകളെ ഈ പത ബാധിച്ചിട്ടില്ല. എന്നാൽ ശരീരത്തിൽ പത ആകാതെ സൂക്ഷിക്കാൻ മത്സ്യ തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.