
#എം.ബി. സന്തോഷ്
തിരുവനന്തപുരം: കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് വന്ദേഭാരത് സ്പെഷ്യലിന് ആലോചന. ചെന്നൈ- ബംഗളൂരു- എറണാകുളം റൂട്ടിൽ വന്ദേഭാരത് സ്പെഷ്യലിനുള്ള ശുപാർശ ദക്ഷിണ റെയ്ൽവെ അധികൃതർ റെയ്ൽ ബോർഡിന് സമർപ്പിച്ചു. ഇത് അംഗീകരിച്ചാൽ ദീപാവലിക്ക് മുമ്പുള്ള വ്യാഴാഴ്ച ഈ സ്പെഷ്യൽ ട്രെയ്‌ൻ ഓടിത്തുടങ്ങും.
ചെന്നൈയിൽ നിന്ന് വ്യാഴാഴ്ച രാത്രി 11.30നു തിരിച്ച് വെള്ളി പുലർച്ചെ 4.30നു ബംഗളൂരുവിലെത്തുന്ന വന്ദേഭാരത്, അവിടെനിന്ന് ഉച്ചയ്ക്ക് 1.30ന് എറണാകുളം സൗത്തിൽ എത്തിച്ചേരുന്ന വിധത്തിലാണ് ടൈംടേബിൾ. ഉച്ചയ്ക്ക് 2ന് തിരിച്ചുപോകുന്ന ട്രെയ്ൻ ബംഗളുരുവിൽ രാത്രി 10.30ന് എത്തും. പിറ്റേന്ന്, ശനിയാഴ്ച, പുലർച്ചെ 4.30ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.30ന് എറണാകുളം സൗത്തിലെത്തും. അര മണിക്കൂറിനു ശേഷം എറണാകുളത്തു നിന്ന് പുറപ്പെടും, ബംഗളുരുവിൽ അന്നു രാത്രി 10.30നെത്തും. ഞായറാഴ്ചയും എറണാകുളത്തേക്കുള്ള സ്പെഷ്യൽ പുറപ്പെടുന്നത് പുലർച്ചെ 4.30നാണ്. അന്ന് ഉച്ചയ്ക്ക് 1.30ന് എറണാകുളത്തെത്തുന്ന ട്രെയ്ൻ 2 മണിക്ക് ബംഗളൂരുവിലേക്ക്. അവിടെ രാത്രി 10.30നെത്തും. 11.30ന് തിരിച്ച് തിങ്കളാഴ്ച പുലർച്ചെ 4.30ന് ചെന്നൈയിൽ എത്തിച്ചേരും.
വന്ദേഭാരത് സ്പെഷ്യലിനുള്ള ശുപാർശ റെയ്ൽ ബോർഡ് അംഗീകരിച്ചതിനു ശേഷമേ ടിക്കറ്റ് നിരക്കും നിർത്തുന്ന സ്റ്റേഷൻ ഏതൊക്കെയെന്നും തീരുമാനിക്കൂ. ഇത് സ്ഥിരം സംവിധാനമാക്കാനുള്ള ആലോചനയും നടക്കുന്നു. അങ്ങനെയെങ്കിൽ എല്ലാ വ്യാഴം മുതൽ തിങ്കൾ വരെ ഈ റൂട്ടിലെ തിരക്കിന് ഒരു പരിധി വരെ പ്രയോജനപ്പെടുമെന്നാണ് കരുതുന്നത്. ഐടി നഗരമായ ബംഗുളുരുവിൽ നിന്ന് കേരളത്തിലെ നഗരങ്ങളിലേക്കു കൂടുതൽ ട്രെയ്നുകൾ വേണമെന്ന മുറവിളിക്ക് ഒരു പരിധിവരെ പരിഹാരമാകാൻ ഈ സ്പെഷ്യലിന് സാധിക്കും. ഈ ട്രെയ്നിന് 8 ബോഗികൾ മാത്രമേ ഉള്ളൂ എന്നതാണ് പോരായ്മ.