ന്യൂഡൽഹി: ലൈഫ് മിഷൻ കോഴക്കേസിൽ ജാമ്യം തേടി എം ശിവശങ്കർ സമർപ്പിച്ച ഹർജിയിൽ ഇഡിക്ക് സുപ്രീംകോടതി നോട്ടീസ്. ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യം,ജസ്റ്റിസ് പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് നടപടി. ഇഡിയുടെ സ്റ്റാൻഡിംഗ് കോൺസൽ വഴി നോട്ടീസ് കൈമാറാനും സുപ്രീംകോടതി നിർദേശം നൽകി.
എന്നാൽ സുപ്രീംകോടതി അവധിക്കാലത്തിന് പിരിയുന്നതിന് മുൻപ് തന്നെ കേസ് പരിഗണിച്ച് ഇടക്കാല ജാമ്യം നൽകണമെന്ന് ശിവശങ്കറിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്ത കോടതിയെ അറിയിച്ചു.തുടർന്ന് ഈ മാസം പതിനേഴിന് തന്നെ കേസ് പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.
ലൈഫ് മിഷൻ കോഴക്കേസ് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും കേസിലെ മറ്റൊരു പ്രതിയായ സ്വപ്ന സുരേഷിനെ ഇതുവരെ അറസ്റ്റുചെയ്തിട്ടില്ലെന്നും ശിവശങ്കർ ജാമ്യ ഹർജിയിൽ പറയുന്നു. മാത്രമല്ല ജാമ്യം നിഷേധിച്ച് ഹൈക്കോടതി ഉത്തരവ് പുറത്തിറക്കിയതിന് പിന്നാലെ തന്നെ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് കുറ്റപ്പത്രം സമർപ്പിച്ചതായും മറ്റൊരു പ്രതിയായ സന്തോഷ് ഈപ്പന്‍റെ ജാമ്യഅപേക്ഷയെ ഇഡി എതിർത്തില്ലെന്നും ഈ നിലപാടിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും ശിവശങ്കർ വാദിക്കുന്നു.