ന്യൂഡൽഹി: യുദ്ധവും കൊവിഡും മൂലം വിദേശത്തു നിന്നു നാട്ടിലേക്കു മടങ്ങേണ്ടിവന്ന അവസാന വർഷ എംബിബിഎസ് വിദ്യാർഥികൾക്ക് രാജ്യത്ത് പരീക്ഷയെഴുതാൻ സുപ്രീം കോടതിയുടെ അനുമതി.
യുദ്ധത്തെത്തുടർന്നു യുക്രെയ്നിലും കൊവിഡ് ബാധയെത്തുടർന്നു ചൈന, ഫിലിപ്പീൻസ് രാജ്യങ്ങളിലും നിന്നു മടങ്ങിയ വിദ്യാർഥികൾക്കാണ് ഇളവ്. നിലവിലുള്ള നാഷണൽ മെഡിക്കൽ കൗൺസിൽ (എൻഎംസി) സിലബസ് പ്രകാരം പരീക്ഷയെഴുതാൻ ഇവർക്ക് രണ്ട് അവസരം നൽകാമെന്നു സുപ്രീംകോടതി ഉത്തരവിട്ടു. മറ്റു വർഷങ്ങളിലെ വിദ്യാർഥികളുടെ കാര്യത്തിൽ ഇടപെടാൻ വിസമ്മതിച്ച കോടതി ഹർജിയിലെ നടപടികൾ അവസാനിപ്പിച്ചു.
രാജ്യത്തെ ഒരു മെഡിക്കൽ കോളെജിലും പ്രവേശനം നേടാതെ തന്നെ പരീക്ഷയെഴുതാം. വിദ്യാർഥികൾക്ക് ഒരു അവസരം നൽകാമെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ ശുപാർശ. ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, വിക്രം നാഥ് എന്നിവരുടെ ബെഞ്ച് ഇത് രണ്ടാക്കി ഉയർത്തി. വിദ്യാർഥികളുടെ പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞ വർഷം കേന്ദ്രം പ്രത്യേക സമിതി രൂപീകരിച്ചിരുന്നു. തിയറിയും പ്രാക്റ്റിക്കലുമായി പരീക്ഷയെഴുതാൻ ഒരു അവസരം നൽകാമെന്നായിരുന്നു സമിതിയുടെ നിർദേശം.
തിയറി പരീക്ഷ പാസാകുന്നവർക്കു മാത്രമേ പ്രാക്റ്റിക്കൽ പരീക്ഷയ്ക്ക് അവസരം അനുവദിക്കാവൂ എന്നും സമിതി വ്യക്തമാക്കിയിരുന്നു. എന്നാൽ, രണ്ട് അവസരം നൽകണമെന്നു പരമോന്നത കോടതി നിർദേശിക്കുകയായിരുന്നു. 500ഓളം വിദ്യാർഥികളാണ് പഠനം പൂർത്തിയാക്കിയെങ്കിലും പരീക്ഷയെഴുതാനാവാതെ നാട്ടിലേക്കു മടങ്ങിയത്.