മുംബൈ: ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെക്ക് രത്‌നഗിരി ജില്ലാ ഭരണകൂടം ബർസുവിൽ പൊതുയോഗം നടത്താൻ അനുമതി നിഷേധിച്ചു. കഴിഞ്ഞ ആഴ്ച്ചയാണ് ബർസുവിൽ പൊതുയോഗം നടത്താൻ ശിവസേന (യുബിടി) അനുമതി തേടിയത്. സ്ഥലത്തെ ക്രമസമാധാന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജില്ലാ ഭരണകൂടം താക്കറെയുടെ പൊതുയോഗത്തിന് അനുമതി നിഷേധിച്ചത്.
ഇതോടെ ഇന്ന് ബർസുവിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്യേണ്ടിയിരുന്ന താക്കറെ പത്രസമ്മേളനം നടത്തും. കൂടാതെ പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്ന ഗ്രാമീണരെയും പ്രക്ഷോഭകരെയും കാണുമെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.
അതേസമയം പദ്ധതിയെക്കുറിച്ച് സർക്കാരിന് ബോധ്യമുണ്ടെങ്കിൽ ജനങ്ങളോട് സംസാരിക്കണമെന്നും പ്രദേശവാസികൾക്ക് മുന്നിൽ എന്തുകൊണ്ട് പദ്ധതിയെക്കുറിച്ച് ഒന്നും ബോധ്യപ്പെടുത്തുന്നില്ല എന്നും താക്കറെ ചോദിച്ചിരുന്നു.
പദ്ധതിക്കെതിരായ സമരത്തെ വിമർശിച്ച ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, തദ്ദേശീയവർ കുറവാണെന്നും ചില തല്പരകക്ഷികൾ അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നുവെന്നും രണ്ടു ദിവസം മുമ്പ് ആരോപണം ഉന്നയിച്ചിരുന്നു.
ബർസുവിലെ പ്രക്ഷോഭകർ തദ്ദേശീയരാണെന്നും പാകിസ്ഥാനിൽ നിന്ന് വന്നവരല്ലെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് ഫഡ്‌നാവിസിന് മറുപടി നൽകി. രത്‌നഗിരിയിലെ റിഫൈനറി പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച് ജില്ലാ ബി.ജെ.പി ഇന്ന് റാലി നടത്തും