
മുംബൈ: കേരളത്തിലെ കൊട്ടാരക്കര ഹോസ്പിറ്റലിൽ ഡ്യൂട്ടിയിലിരിക്കെ ഡോ വന്ദനാ ദാസിനെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് മഹാരാഷ്ട്രയിലുടനീളം പ്രതിഷേധം. റസിഡന്റ് ഡോക്ടർമാർ ഇടത് കൈയിൽ കറുത്ത റിബൺ ധരിച്ചാണ് കഴിഞ്ഞ ദിവസം തങ്ങളുടെ ഡ്യൂട്ടി നിർവഹിച്ചത്. മരിച്ച യുവ ഡോക്ടർ വന്ദനയുടെ മരണത്തിൽ പ്രതിഷേധിക്കുന്ന കേരളീയ സഹപ്രവർത്തകർക്ക് പിന്തുണ പ്രഖ്യപിച്ചാണ് റിബ്ബൺ കെട്ടിയതെന്ന് ഡോക്ടർമാർ അറിയിച്ചു.
'കേരളത്തിലെ കൊട്ടാരക്കര ഹോസ്പിറ്റലിൽ ഡ്യൂട്ടിയിലിരിക്കെ ക്രൂരമായ ആക്രമണത്തെത്തുടർന്ന് ഡോ. വന്ദന ദാസിന്റെ വിയോഗം അങ്ങേയറ്റം ആശങ്ക ഞങ്ങളിൽ ഉണ്ടാക്കി. ഒപ്പം അഗാധമായ ദുഃഖവും ഞെട്ടലും രേഖപ്പെടുത്തുന്നു. ഇത്രയും കഴിവുള്ള ഒരു യുവ ഡോക്ടറുടെ പ്രതീക്ഷകളും സ്വപ്നങ്ങളും ഭരണത്തിന്റെ അനാസ്ഥ മൂലം തകർന്നുവീഴുന്നതിന് സാക്ഷ്യം വഹിക്കേണ്ടി വന്നതും ഞങ്ങളിൽ നിരാശ നിറച്ചു.
ജനുവരിയിൽ ഞങ്ങളുടെ രണ്ട് റസിഡന്റ് ഡോക്ടർമാർക്ക് കുത്തേറ്റ് പരിക്കേറ്റു, ഇപ്പോൾ കേരളത്തിലും സമാനമായ സംഭവം ഞങ്ങൾ കണ്ടു. സർക്കാരുകൾ ഉറപ്പ് നൽകിയിട്ടും ഇത്തരം സംഭവങ്ങൾ തുടരുകയാണ്. പ്രതിഷേധങ്ങളിലൂടെ വരും ദിവസങ്ങളിൽ എങ്ങനെ സഹായിക്കാമെന്ന് മഹാരാഷ്ട്രയിലെ ഞങ്ങളുടെ അസോസിയേഷൻ കേരളത്തിലെ ഡോക്ടർമാരുമായി ബന്ധപ്പെടും,” മഹാരാഷ്ട്ര സ്റ്റേറ്റ് അസോസിയേഷൻ ഓഫ് റസിഡന്റ് ഡോക്‌ടേഴ്‌സിന്റെ (MARD) ജനറൽ സെക്രട്ടറി ഡോ. രാഹുൽ മുണ്ടെ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.