
മുംബൈ : ശിവസേന പാർട്ടിയുടെ പേരും വില്ലും അമ്പും ചിഹ്നവും വാങ്ങാൻ ഇതുവരെ 2000 കോടി രൂപയുടെ ഇടപാട് നടന്നതായി ശിവസേന (ഉദ്ധവ് ബാലാസാഹേബ് താക്കറെ) നേതാവ് സഞ്ജയ് റാവത്ത് അവകാശപ്പെട്ടു. അതേസമയം മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ക്യാമ്പിൽ നിന്നുള്ള എംഎൽഎ സദാ സർവങ്കർ ഈ അവകാശവാദം തള്ളി.
അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിനെ ഒന്നും പറയാനില്ല. ഇതെല്ലാം പറയാൻ സഞ്ജയ് റാവത്ത് കാഷ്യറാണോ എന്ന് ചോദിക്കുകയും ചെയ്തു. എന്നാൽ 2,000 കോടി രൂപ പ്രാഥമിക കണക്കാണെന്നും ഇത് 100 ശതമാനം ശരിയാണെന്നും റാവത്ത് ഒരു ട്വീറ്റിൽ അവകാശപ്പെട്ടു. ഭരണ സിരാകേന്ദ്രമായി അടുപ്പമുള്ള ഒരു ബിൽഡർ ഈ വിവരം തന്നോട് പങ്കുവെച്ചതായും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.