ന്യൂഡൽഹി: കർണാടക നിയമസഭ തെരഞ്ഞെടുപ്പ് തീയതി ഇന്നു പ്രഖ്യാപിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ രാവിലെ 11.30 പത്രസമ്മേളനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. വയനാട് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന്‍റെ കാര്യത്തിലും കമ്മീഷൻ നിലപാട് വ്യക്തമാക്കിയേക്കും.
കർണാടകയിൽ മെയ് ആദ്യവാരം തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന. കർണാടക നിയമസഭയിൽ ആകെ 224 സീറ്റുകളാണുള്ളത്. നിലവിൽ നിയമസഭയുടെ കാലാവധി മെയ് 24 ന് അവസാനിക്കും. മാർച്ച് 9 ന് കർണാടക സന്ദർശിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ വിലയിരുത്തിയിരുന്നു.
അതേസമയം അധികാരം നിലനിർത്താനുള്ള തീവ്ര പരിശ്രമത്തിലാണ് ഭരണകക്ഷിയായ ബിജെപി. കോൺഗ്രസ്, ജനതാദൾ തുടങ്ങിയ പാർട്ടികളാണ് ബിജെപിക്കെതിരായ പ്രധാന എതിരാളികൾ. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെത്തുടർന്നാണ് വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് സാധ്യത തെളിഞ്ഞത്. ഒഴിഞ്ഞു കിടക്കുന്ന മണ്ഡലമായി കഴിഞ്ഞ ദിവസം ലോക്സഭാ സെക്രട്ടറിയേറ്റ് വയനാടിനെ ഉൾപ്പെടുത്തിയിരുന്നു. മോദി പരാമർശത്തെത്തുടർന്ന് സൂറത്ത് കോടതി ശിഷിച്ചതിനു പിന്നാലെയാണ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി ലോക്സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം പുറത്തിറക്കിയത്.