കടുത്ത നടപടിയുമായി ഇന്ത്യ; കനേഡിയൻ പൗരന്മാർക്ക് വിസ നൽകുന്നത് നിർത്തി വച്ചു
ന്യൂഡൽഹി: ക്യാനഡയുമായുള്ള നയതന്ത്ര അഭിപ്രായഭിന്നതയെത്തുടർന്ന് കടുത്ത നടപടികൾ സ്വീകരിച്ച് ഇന്ത്യ. ക്യാനഡയിലെ പൗരന്മാർക്കു വിസ നൽകുന്നത് സെപ്റ്റംബർ 21 മുതൽ ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ നിർത്തി വച്ചതായി ഇന്ത്യ അറിയിച്ചു.
വിഘടനവാദിയുടെ കൊലപാതകത്തിനു പിന്നിൽ ഇന്ത്യൻ ഏജന്‍റുകളാണെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പ്രസ്താവനയാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്.
ഇതേത്തുടർന്ന് ഇരു രാജ്യങ്ങളും പരസ്പരം നയതന്ത്ര പ്രതിനിധികളെ പുറത്താക്കി. അഭിപ്രായ ഭിന്നതയുടെ സാഹചര്യത്തിൽ ക്യാനഡയും ഇന്ത്യയും സ്വന്തം പൗരന്മാർക്ക് ജാഗ്രതാ നിർദേശവും നൽകിയിരുന്നു. അതിനു പുറകേയാണ് ഇന്ത്യ വിസ സേവനവും നിർത്തി വച്ചിരിക്കുന്നത്.
ക്യാനഡയിലെ വിസ അപേക്ഷാ കേന്ദ്രങ്ങൾ നടത്തുന്ന ബിഎൽഎസ് ഇന്‍റർനാഷണൽ തങ്ങളുടെ വെബ്സൈറ്റ് വഴി വിസ നൽകുന്നത് നിർത്തി വച്ചതായി അറിയിച്ചുണ്ട്. പ്രവർത്തനപരമായ പ്രശ്നങ്ങളാണ് സേവനം നിർത്തിവച്ചതിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
കൊവിഡ്-19 മഹാമാരിക്കാലത്തിനു ശേഷം ഇതാദ്യമായാണ് വിസ നൽകുന്നത് നിർത്തി വയ്ക്കുന്നത്. ക്യാനഡയിലെ ഇന്ത്യൻ വിദ്യാർഥികളെ ഈ തീരുമാനം ആശങ്കയിലാക്കുന്നുണ്ട്. ഏതാണ്ട് മൂന്നു ലക്ഷത്തോളം ഇന്ത്യൻ വിദ്യാർഥികളാണ് ക്യാനഡയിലുള്ളത്.