
ന്യൂഡൽഹി: സംസ്ഥാന ബജറ്റിലെ അധിക നികുതി നിർദ്ദേശങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. യുഡിഎഫിന്‍റെ കാലത്ത് അധിക നികുതി പാർട്ടി പ്രവർത്തകർ അടയ്ക്കില്ലെന്ന് പിണറായി പറഞ്ഞിരുന്നു. അധിക നികുതി അടയ്ക്കരുതെന്നാണ് കോൺഗ്രസ് ജനങ്ങളോട് ആവശ്യപ്പെടുന്നത്. നടപടി വന്നാൽ കോൺഗ്രസ് സംരക്ഷിക്കുമെന്നും സുധാകരൻ പറഞ്ഞു. ലക്ഷ്യം കാണും വരെ കോൺഗ്രസ് സമരം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നികുതി വർധനവിൽ സർക്കാരിന് പിടിവാശിയാണ്. മുഖ്യമന്ത്രിയുടെ പിടിവാശിയിൽ സംസ്ഥാനത്തെ തളച്ചിട്ടു. ഒരു രൂപപോലും ബജറ്റിൽ കുറയ്ക്കാതെ ഉളുപ്പില്ലായ്മയാണ് സർക്കാർ കാണിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനകീയ സമരങ്ങൾക്ക് മുൻപിൽ ഏകാധിപതി മുട്ടുമടക്കിയ ചരിത്രവും ഉണ്ട്. തദ്ദേശ സ്ഥാപനങ്ങളോട് ആയിരം കോടി പിരിക്കാൻ പറഞ്ഞിരിക്കുകയാണ് സർക്കാർ. അത് സാധാരണക്കാരനെ വീണ്ടും ബാധിക്കും. റൊട്ടിയില്ലാത്തിടത്ത് കേക്ക് കഴിച്ചോളൂ എന്നുപറഞ്ഞ റാണിയെ പോലെയാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മാധ്യമങ്ങളെ കണ്ട് സമരത്തിനിറങ്ങിയവരല്ല കോൺഗ്രസുകാർ എന്നും പറഞ്ഞ അദ്ദേഹം നികുതി വർധനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സർവ്വ കക്ഷിയോഗം വിളിക്കണമെന്നും ആവശ്യപ്പെട്ടു.ഗോ സംരക്ഷണം വിജയകരമായി നടപ്പാക്കിയ ബിജെപി ഇതര മുഖ്യമന്ത്രിയാണ് പിണറായി വിജയൻ, ഏറ്റവും വലിയ തൊഴുത്ത് ഉണ്ടാക്കിയതിനുള്ള ബഹുമതി മുഖ്യമന്ത്രിക്ക് നൽകണമെന്നും അദ്ദേഹം പറഞ്ഞു. കൗ ആലിംഗന ദിനമായി ആചരിക്കാനുള്ള നിർദ്ദേശം മുഖ്യമന്ത്രിയും വൈകാതെ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഗോരക്ഷക്ക് കോൺഗ്രസ് എതിരല്ല. പക്ഷേ പരിഹാസമായി മാറരുതെന്നും പറഞ്ഞ അദ്ദേഹം കേന്ദ്രത്തോട് സംസാരിക്കേണ്ടത് കോൺഗ്രസല്ല സർക്കാരാണെന്നും കൂട്ടിച്ചേർത്തു.