
ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം ശനിയാഴ്ച. ചില എക്സിറ്റ് പോളുകൾ കോൺഗ്രസിനു മേൽക്കൈ നൽകിയെങ്കിലും തൂക്കുസഭ വരുമെന്നാണു ഭൂരിപക്ഷം ഏജൻസികളുടെയും പ്രവചനം. രണ്ടു ചാനലുകൾ ബിജെപിക്ക് മുൻതൂക്കം പ്രവചിക്കുന്നുണ്ട്.
ഏതു സാഹചര്യത്തിലും ജനതാദൾ എസിന്റെ നിലപാടുകൾ നിർണായകമാകുമെന്നാണു കരുതുന്നത്. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്ന ആരുമായും സഹകരിക്കുമെന്നാണു ജെഡിഎസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമിയുടെ പ്രഖ്യാപനം.
തൂക്കുസഭ വന്നാൽ സ്വീകരിക്കേണ്ട തന്ത്രങ്ങളെക്കുറിച്ചുള്ള ചർച്ചകളിലാണു ബിജെപി, കോൺഗ്രസ് നേതാക്കൾ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സുർജേവാല, പിസിസി അധ്യക്ഷൻ ഡി.കെ. ശിവകുമാർ, മുൻ ഉപമുഖ്യമന്ത്രി ജി. പരമേശ്വര എന്നിവർ ഇന്നലെ ചർച്ച നടത്തി. ഫല പ്രഖ്യാപനത്തിനൊപ്പം പുതിയ എംഎൽഎമാരെ ആരും റാഞ്ചാതിരിക്കാൻ സ്വീകരിക്കേണ്ട നടപടികളും സ്വതന്ത്രരെ ഒപ്പം നിർത്താൻ സ്വീകരിക്കേണ്ട മാർഗവും ചർച്ചയായി. ആരോഗ്യപരമായ കാരണങ്ങളാൽ മുൻ മുഖ്യമന്ത്രി എസ്. സിദ്ധരാമയ്യ ഇന്നലത്തെ ചർച്ചകളിൽ പങ്കെടുത്തില്ല.
മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ നേതൃത്വത്തിലായിരുന്നു ബിജെപി ക്യാംപിൽ നീക്കങ്ങൾ. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, മന്ത്രിമാരായ മുരുഗേഷ് നിരനി, ബൈരതി ബസവരാജ്, ലെഹർ സിങ് സിരോയ എംപി, എ.ടി. രാമസ്വാമി എന്നിവർ യെദിയൂരപ്പയുടെ വസതിയിൽ നടന്ന ചർച്ചയിൽ പങ്കെടുത്തു. ജയസാധ്യതയുള്ള വിമതരുമായി പാർട്ടി ചർച്ച തുടങ്ങി.
ചികിത്സയ്ക്കായി സിംഗപ്പുരിലേക്കു പോയ കുമാരസ്വാമി ഇന്നു രാവിലെ ബംഗളൂരുവിൽ തിരിച്ചെത്തുന്നതോടെ ജെഡിഎസ് ക്യാംപും ഉഷാറാകും.