ഇംഫാൽ: കലാപങ്ങൾക്കും ഏറ്റുമുട്ടലുകൾക്കുമൊടുവിൽ ശാന്തത കൈവരിച്ച് മണിപ്പൂർ. സംസ്ഥാനത്ത് വിവിധയിടങ്ങളിലായി നടത്തിയ പരിശോധനയിൽ യുദ്ധസമാനമായ ആയുധ ശേഖരങ്ങളുമായി 25 പേരെ പിടികൂടിയതായി പ്രതിരോധ വിഭാഗം വക്താവ് അറിയിച്ചു. ഡബിൾ ബാരൽ റൈഫിളുകൾ, ചൈനീസ് ഗ്രനേഡുകൾ, ഡിറ്റോണേറ്റർ, വെടിയുണ്ടകൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.
സൻസാബി, ഗ്വാൽറ്റാബി, ഷബുൻഖോൽ, ഖുനാവോ , കിഴക്കൻ ഇംഫാൽ, എന്നിവിടങ്ങളിലായി നടത്തിയ പരിശോധനയിൽ 22 പേരെയാണ് പിടികൂടിയത്. ഇവരുടെ പക്കൽ നിന്ന് വലിയ ആയുധ ശേഖരങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇംഫാലിലെ ചെക്പോസ്റ്റ് വഴി കടക്കാൻ ശ്രമിച്ച മൂന്ന് അക്രമികളും സൈന്യത്തിന്‍റെ പിടിയിലായി.
അതേ സമയം കഴിഞ്ഞ ദിവസം അക്രമികളും സുരക്ഷാ സൈനികരുമായുണ്ടായ ഏറ്റുമുട്ടലിൽ മരിച്ചവരുടെ എണ്ണം 5 ആയി. സൈന്യത്തെയും അർധ സൈനിക വിഭാഗത്തെയും സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്.
നാലു ദിവസത്തെ സന്ദർശനത്തിനായി ആഭ്യന്തര മന്ത്രി അമിത് ഷാ തിങ്കളാഴ്ച മണിപ്പൂരിലെത്തും. സംസ്ഥാനത്തെ നിലവിലുള്ള സുരക്ഷാ പ്രശ്നങ്ങൾ വിലയിരുത്തുന്നതിനായാണ് അമിത് ഷാ എത്തുന്നത്. സാമുദായിക സംഘർഷം ആരംഭിച്ചതിനു ശേഷം ഇതാദ്യമായാണ് അമിത് ഷാ സംസ്ഥാനത്തെത്തുന്നത്.
ജൂൺ 1 വരെ ഷാ സംസ്ഥാനത്തു തുടരും. മെയ്തേ, കുകി സമുദായങ്ങളുടെ നേതാക്കളുമായും ഷാ കൂടിക്കാഴ്ച നടത്തുമെന്നാണ് കരുതുന്നത്.