
വോട്ടർപട്ടികയിലെ ക്രമക്കേട്; പ്രതിഷേധിച്ച് എംപിമാർ, രാഹുലും പ്രിയങ്കയും അറസ്റ്റിൽ
ന്യൂഡൽഹി: വോട്ട് ക്രമക്കേട് ആരോപിച്ച് തെരഞ്ഞെടുപ്പു കമ്മിഷൻ ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെയുള്ള പ്രതിപക്ഷ എംപിമാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലാണ് ഇന്ത്യ സഖ്യത്തിലെ എംപിമാർ തെരഞ്ഞെടുപ്പു കമ്മിഷൻ ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. വോട്ടർ പട്ടികയിൽ സുതാര്യത ഉറപ്പാക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. വിവിധ പ്രാദേശിക ഭാഷകിലുള്ള പ്ലക്കാർഡുകളുമായാണ് എംപിമാർ പ്രതിഷേധത്തിൽ പങ്കാളികളായത്.
ട്രാൻസ്പോർട്ട് ഭവനു മുന്നിൽ പൊലീസ് ബാരിക്കേഡുകൾ വച്ചിരുന്നുവെങ്കിലും എംപിമാർ അതു തകർക്കാൻ ശ്രമിച്ചു. മുന്നൂറോളം പ്രതിപക്ഷ എംപിമാരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. 30 എംപിമാരുമായി കൂടിക്കാഴ്ചയ്ക്ക് തയാറാണെന്ന് തെരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചെങ്കിലും ഈ നിർദേശം പ്രതിപക്ഷം തള്ളി.
പിന്നീടാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിഷേധത്തിനിടെ തൃണമൂൽ എംപിമാരായ മഹുവ മൊയ്ത്ര, മിതാലി ബാഘ് എന്നിവർ കുഴഞ്ഞു വീണു.