ബംഗളൂരു: കർണാടക മുഖ്യമന്ത്രി ആരെന്ന തീരുമാനം വൈകുന്തോറും സ്ഥാനമോഹം പരസ്യമാക്കുന്നവരുടെ എണ്ണവും കൂടുന്നു. ഹൈക്കമാൻഡ് അനുവദിച്ചാൽ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാൻ തയാറെന്നു മുൻ ഉപമുഖ്യമന്ത്രി ജി. പരമേശ്വരയാണ് ഏറ്റവുമൊടുവിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
വേണ്ടിവന്നാൽ 50 എംഎൽഎമാരെ അണിനിരത്താൻ തനിക്കാകുമെന്നും പാർട്ടി അച്ചടക്കത്തിന് പ്രാധാന്യം നൽകുന്നതിനാൽ തത്കാലം അതിനു തുനിയുന്നില്ലെന്നുമാണു പരമേശ്വരയുടെ പ്രഖ്യാപനം. സർക്കാരിനെ നയിക്കാൻ എനിക്ക് അവസരം നൽകിയാൽ ഏറ്റെടുക്കും. എട്ടു വർഷം പിസിസി അധ്യക്ഷനായിരുന്നു ഞാൻ. എന്റെ സേവനത്തെക്കുറിച്ച് പറഞ്ഞുകൊടുക്കേണ്ടതില്ല- പരമേശ്വര പറഞ്ഞു.
ഇതിനിടെ, മുഖ്യമന്ത്രി സ്ഥാനം ലിംഗായത്ത് വിഭാഗത്തിനു നൽകണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യാ വീരശൈവ മഹാസഭ കോൺഗ്രസ് അധ്യക്ഷന് കത്തയച്ചു. കോൺഗ്രസിന്റെ 34 എംഎൽഎമാർ ലിംഗായത്ത് വിഭാഗത്തിൽ നിന്നാണ്. 50 സീറ്റുകളിൽ പാർട്ടിയുടെ വിജയത്തിനു സമുദായം വഴിയൊരുക്കി. ബിജെപിക്കൊപ്പമായിരുന്ന സമുദായം ഇത്തവണ കോൺഗ്രസിനെ പിന്തുണച്ചതിന് പ്രതിഫലം നൽകണം. ഉപമുഖ്യമന്ത്രി പദവും കൂടുതൽ മന്ത്രിസ്ഥാനങ്ങളും നൽകണമെന്നും വീരശൈവ മഹാസഭ ആവശ്യപ്പെട്ടു.
പിസിസി വർക്കിങ് പ്രസിഡന്റ് സതീഷ് ജർക്കിഹോളിയെ മുഖ്യമന്ത്രിയാക്കണമെന്നാണ് ബെലഗാവി നോർത്ത് എംഎൽഎ ആസിഫ് സെയ്ത് ആവശ്യപ്പെടുന്നത്. ഉത്തരകന്നഡയിൽ കോൺഗ്രസിന് വിജയമൊരുക്കിയത് ജർക്കിഹോളിയുടെ സാന്നിധ്യമാണ്. മുതിർന്ന നേതാവ് സമീർ അഹമ്മദ് ഖാനെ ഉപമുഖ്യമന്ത്രിയാക്കണമെന്നും സെയ്ത്. അതിനിടെ, മുതിർന്ന നേതാവ് രാമലിംഗ റെഡ്ഡിയെ ഉപമുഖ്യമന്ത്രിയാക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.