അമൃത്സർ: ഖാലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ്ങിനെ പിടികൂടാൻ പൊതുജനങ്ങളുടെ സഹായം തേടി പഞ്ചാബ് പൊലീസ്. അമൃത്പാലിന്‍റെ വിവിധ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടു. വാരിസ് പഞ്ചാബ് ദേയുടെ തലവനെ പിടികൂടാൻ പൊതുജനങ്ങളുടെ സഹായം അഭ്യർഥിക്കുകയാണെന്നു പഞ്ചാബ് ഇൻസ്പെക്റ്റർ ജനറൽ ഓഫ് പൊലീസ് സുഖ്ചെയ്ൻ സിങ് ഗിൽ അറിയിച്ചു.
അതേസമയം അമൃത്പാലിനെ രക്ഷപെടാൻ സഹായിച്ച നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനിടെയാണു അമൃത്പാലിനെ രക്ഷപെടാൻ സഹായിച്ചുവെന്ന വിവരം പുറത്തുവന്നത്. ഇവർ നൽകിയ വിവരങ്ങൾ അനുസരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
കേസുമായി ബന്ധപ്പെട്ട് ഇതുവരെ 120 ഓളം പേർ അറസ്റ്റിലായിട്ടുണ്ട്. വാഹനങ്ങൾ മാറിമാറി ഉപയോഗിച്ചാണ് അമൃത്പാൽ രക്ഷപെടുന്നതെന്നാണു സൂചനകൾ. മാരുതിയിലും മെഴ്സിഡസിലും മോട്ടൊർസൈക്കിളിലും ഇദ്ദേഹം സഞ്ചരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. വേഷത്തിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നാണു പൊലീസിന്‍റെ നിഗമനം.