
ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ ഉദ്ഘാടനത്തിനു മുന്നോടിയായി ആർഎസ്എസ് രാജ്യവ്യാപക പ്രചാരണത്തിന്. ജനുവരി 22നാണ് അയോധ്യയിലെ ക്ഷേത്രത്തിന്‍റെ ഉദ്ഘാടനം. ജനുവരി ഒന്നു മുതൽ 15 വരെ ആർഎസ്എസ് പ്രവർത്തകർ രാജ്യവ്യാപകമായി വീടുവീടാന്തരം പ്രചാരണം നടത്തും.
ക്ഷേത്രം ഉദ്ഘാടനം രാജ്യത്തിനകത്തും പുറത്തുമുള്ള മുഴുവൻ ഹൈന്ദവർക്കും സന്തോഷത്തിന്‍റെ നിമിഷമായിരിക്കുമെന്നു തീരുമാനം അറിയിച്ച ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെ. നൂറ്റാണ്ടുകളായുള്ള കാത്തിരിപ്പിനാണു വിരാമമാകുന്നതെന്ന് ആർഎസ്എസ് മാധ്യമവിഭാഗം മേധാവി സുനിൽ അംബേകർ പറഞ്ഞു. എല്ലാവർക്കും അന്ന് അയോധ്യയിലെത്താനാവില്ല. അതിനാൽ തൊട്ടടുത്ത ക്ഷേത്രത്തിൽ ദർശനം നടത്തി രാജ്യത്തെ മുഴുവൻ പേരും ഈ ആഘോഷത്തിൽ പങ്കുചേരണം. വീടുകളിൽ വിളക്കുതെളിക്കണമെന്നും അംബേകർ.
22ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു ക്ഷേത്രത്തിന്‍റെ ഉദ്ഘാടനം നിർവഹിക്കുന്നത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും രാജ്യത്തെ പ്രധാന സന്ന്യാസ സമൂഹവും ചടങ്ങിൽ പങ്കെടുക്കും. പ്രധാന ശ്രീകോവിലിൽ പ്രതിഷ്ഠിക്കാനുള്ള ശ്രീരാമവിഗ്രഹം പ്രധാനമന്ത്രിയാകും വഹിക്കുകയെന്നാണ് റിപ്പോർട്ട്.