
ന്യുഡൽഹി: ഉത്തർ പ്രദേശിലെ ജയിലിൽ കഴിയുന്ന മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ നാളെ ജയിൽ മോചിതനാവും. മോചനത്തിനായുള്ള റിലിസിങ് ഓർഡർ ലക്നൗ കോടതി ജയിലിലേക്ക് അയച്ചു. മോചനത്തിനുള്ള നടപടി ക്രമങ്ങളെല്ലാം പൂർത്തിയായതായാണ് റിപ്പോർട്ടുകൾ.
2020 ഒക്‌ടോബറിൽ സിദ്ദിഖ് കാപ്പൻ ഹാഥ്റാസിൽ കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടി കൊല്ലപ്പെട്ട സംഭവം റിപ്പോർട്ടു ചെയ്യാൻ പോയതായിരുന്നു. അവിടെവച്ചാണ് കലാപങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചെന്ന കേസിൽ സിദ്ദിഖ് കാപ്പനെ യുപി പൊലീസ് അറസ്റ്റു ചെയ്യുന്നത്. യുപി പൊലീസ് ചുമത്തിയ യുഎപിഎയും ഇഡിയുടെ കള്ളപ്പണ നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുമാണ് കാപ്പന്‍റെ പേരിൽ ഉണ്ടായിരുന്നത്.
യുഎപിഎ കേസിൽ സുപ്രീം കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നെങ്കിലും ഇഡിയുടെ കേസിൽ ജാമ്യം ലഭിച്ചിരുന്നില്ല. കഴിഞ്ഞ സെപ്റ്റംബറിലാണ് യുഎപിഎ കേസിൽ സുപ്രീംകോടതി സിദ്ദിഖ് കാപ്പന് ജാമ്യം നൽകിയത്. ഡിസംബറിൽ അലഹബാദ് ഹൈക്കോടതി ഇ ഡി കേസിലും ജാമ്യം നൽകിയിരുന്നു. തുടർന്ന് അറസ്റ്റിലായി 2 വർഷം പിന്നിടുമ്പോഴാണ് സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനാവുന്നത്.