
കൊൽക്കത്ത: വിവാദ സിനിമ കേരള സ്റ്റോറിയുടെ പ്രദർശനം വിലക്കി ബംഗാൾ. മുഖ്യമന്ത്രി മമത ബാനർജിയാണ് സിനിമ നിരോധിച്ചത്. സിനിമയുടെ കഥ വളച്ചൊടിച്ചതാണെന്നും സംസ്ഥാനത്ത് സമാധാന അന്തരീക്ഷം നിലനിർത്താനായാണ് സിനിമ നിരോധിക്കുന്നതെന്നും മമത വ്യക്തമാക്കി.
ആദ്യം അവർ കാശ്മീർ ഫയൽസുമായാണ് എത്തിയത്, ഇപ്പോഴിതാ കേരള സ്റ്റോറി, നാളെ ബംഗാൾ ഫയലുകൾക്കായാവും അവർ പ്ലാൻ ചെയ്യുക എന്നും മമത പറഞ്ഞു. തിയറ്ററുകളിൽ നിന്നും സിനിമ നീക്കം ചെയ്യാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടു, മാത്രമല്ല തിയറ്ററുകളിൽ കേരള സ്റ്റോറി പ്രദർശിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ചീഫ് സെക്രട്ടറിക്ക് മമത നിർദേശം നൽകിയിട്ടുണ്ട്.
ക്രമസമാധാനം കണക്കിലെടുത്ത് തമിഴ്നാട്ടിലും സിനിമയുടെ പ്രദർശനം തിയറ്ററുകൾ അവസാനിപ്പിച്ചിരുന്നു. അനിഷ്ട സംഭവങ്ങളും പ്രതിഷേധങ്ങളും കണക്കിലെടുത്ത് തിയറ്ററുകളിൽ ആളുകൾ കുറയുന്ന പശ്ചാത്തലത്തിലാണ് നടപടി. കേരളത്തിൽ 20 തിയറ്ററുകളിലാണ് സിനിമ റിലീസ് ദിവസം പ്രദർശിപ്പിച്ചത്. എറണാകുളം, തൃശൂർ, കോഴിക്കോട് എന്നീ ജില്ലകളിൽ പ്രതിഷേധമുണ്ടായിരുന്നു. സംസ്ഥാനത്തെങ്ങും പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു.